'റോസിലിയുടെ മൃതദേഹം വരാന്തയിൽ വെച്ച് കഷ്ണങ്ങളാക്കി'; അയൽവാസികൾ കണ്ടില്ലേയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ച് ഡി എൻ എ ഫലം. വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച 56 ശരീര അവശിഷ്ങ്ങളിൽ ഒന്നിന്റെ ഫലമാണ് പുറത്ത് വന്നത്. മുഴുവൻ ഫലവും ലഭിക്കുന്നതോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
അതിനിടെ കേസിൽ പ്രതികളെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. പ്രതികളായ ലൈല, മുഹമ്മദ് ഷാഫി എന്നിവരെയാണ് തെളിവെടുപ്പിനായി കൊലപാതകം നടന്ന കടകംപള്ളിൽ വീട്ടിലെത്തിച്ചത്.

റോസിലിയുടെ കൊലപാതകത്തിലായിരുന്നു തെളിവെടുപ്പ്. നേരത്തേ പദ്മയുടെ കൊലപാതകത്തിൽ നാല് തവണ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. വീട്ടിലെത്തിയ അന്വേഷണ സംഘം റോസിലിയുടെ കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു. അതിനിടെ റോസിലിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതികൾ പോലീസിനോട് വിശദീകരിച്ചു.

വീട്ടിനുള്ളിൽ വെച്ച് മുറിച്ച് മൃതദേഹ ഭാഗം വരാന്തയിൽ വെച്ചാണ് ചെറുതാക്കിയതെന്ന് ലൈല പോലീസിനോട് പറഞ്ഞു. വീടിന്റെ കിഴക്ക് ഭാഗത്ത് അടുക്കളയോട് ചേർന്നുള്ളതാണ് വരാന്ത. എന്നാൽ ഈ ഭാഗത്ത് വെച്ച് വെട്ടുന്നത് അടുത്തുള്ള വീട്ടുകാർ കാണില്ലേയെന്ന ചോദ്യത്തിന് വീടുകളിൽ ആൾത്താമസം ഇല്ലെന്നായിരുന്നു ലൈല നൽകിയ മറുപടി. വീടിനോട് ചേർന്ന് കിടക്കുന്ന തിരുമ്മൽ ശാലയിലും ലൈലയെ എത്തിച്ച് തെളിവെടുത്തിരുന്നു.

കൊലപ്പെടപത്താൻ ഉപയോഗിച്ച കത്തികളും ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല റോസിലിയുടെ സ്വർണമോതിരവും പോലീസ് കണ്ടെത്തി. ഇലന്തൂരിലെ മാർക്കറ്റ് ജങ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. എഴ് ഗ്രാം വരുന്ന മോതിരം ഭഗവൽ സിംഗാണ് ഇവിടെ പണയം വെച്ചത്. ഇക്കാര്യം സ്ഥാപനത്തിലെ ജീവനക്കാർ പോലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടായിരം രൂപയ്ക്കായിരുന്ന ഇത് പണയം വെച്ചത്. സാധാരണ ഇവിടെ ഭഗവൽ സിംഗ് ആഭരണങ്ങൾ പണയം വെയ്ക്കാറുണ്ട്. അത് നിശ്ചിത സമയത്ത് തന്നെ തിരിച്ചെടുക്കാറുമുണ്ട്. എന്നാൽ പണയം വെച്ച മോതിരം തിരിച്ചെടുക്കാൻ ഭഗവൽ സിംഗ് എത്തിയിരുന്നില്ലെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനലുകളെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ഷാഫിക്ക് ലഭിച്ചോയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഇരകളെ വകവരുത്തിയ ഷാഫി ഇവരുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയതായി നേരത്തേ ലൈല പോലീസിന് മൊഴി നൽകിയിരുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് ഷാഫി തനിച്ച് ഫേസ്ബുക്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തുവെന്നതിലും പോലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ഷാഫി താമസിച്ച കട്ടപ്പന , രാജകുമാരി, മലയാറ്റൂർ ഭാഗങ്ങളിൽ എത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അതിനിടെ പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നുമാണ് ലൈലയുടെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ ലൈല പറയുന്നു. നാടിനെ ഞെട്ടിച്ച് ഇരട്ട നരബലി കേസിൽ ഒക്ടോബർ 11 നാണ് ലൈലയും ഭർത്താവ് ഭഗവൽ സിംഗും കേസിലെ മുഖ്യ സൂത്രധാരനുമായ മുഹമ്മദ് ഷാഫിയും അറസ്റ്റിലാകുന്നത്. ലോട്ടറി വിൽപ്പനക്കാരായ റോസിലി, പത്മ എന്നീ സ്ത്രീകളായാണ് മൂവരും ചേർന്ന് കൊലപ്പെടുത്തിയത്. ഐശ്വര്യത്തിന് വേണ്ടി നരബലി കൊടുത്തുവെന്നാണ് കേസ്.












Click it and Unblock the Notifications