പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പള്ളി 30 ലക്ഷം വാഗ്ദാനം ചെയ്തു; കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി
തിരുവനന്തപുരം: പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പള്ളി തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിക്കാരി. കേസിന്റെ ഒത്തുതീര്‍പ്പിന് വേണ്ടി ഒരുപാട് പേര്‍ ശ്രമിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ വനിതാ കോണ്‍ഗ്രസ് നേതാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎയുമായി തനിക്ക് പത്ത് വർഷത്തോളം അറിയാം.സ്വഭാവം മോശമാണെന്ന് മനസിലായപ്പോൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിരുന്നുവെന്നും ഇതിന് ശേഷം വലിയ ഉപദ്രവമാണ് എം എൽ എയിൽ നിന്നും ഉണ്ടായതെന്നം പരാതിക്കാരി പറഞ്ഞു.

'സപ്റ്റംബർ 14 ന് കോവളത്തുവെച്ച് പരസ്യമായാണ് എം എൽ എ മര്‍ദിച്ചത്. അതുകണ്ട നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. പോലീസ് വന്നപ്പോള്‍ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ തന്നെ എം എൽ എ തന്നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നു യുവതി പറഞ്ഞു. ആദ്യം എംഎൽഎ ആയതുമുതൽ എൽദോസുമായി പരിചയമുണ്ട്. പഴ്സനൽ സ്റ്റാഫ് അംഗം വഴിയായിരുന്നു സൗഹൃദം ഉണ്ടായത്. കഴിഞ്ഞ ജൂലൈ മുതലാണ് അടുപ്പം തുടങ്ങിയത്. പിഎ ഡാമി പോളും സുഹൃത്തായ ജിഷ്ണുവും ആണ് തന്നെ മർദ്ദിക്കുമ്പോൾ എം എൽ എയുടെ ഒപ്പം ഉണ്ടായിരുന്നത്. എംഎൽഎയും സിഐയും താനുമായി ഒത്തുതീർപ്പിനെപ്പറ്റി സംസാരിച്ചു'.

സി ഐ പറഞ്ഞിട്ടാണ് ത്രിവേണി ഹോട്ടലിന് അടുത്തുള്ള വക്കീൽ ഓഫിസിലേക്ക് പോയത്. അവിടെവച്ച് കേസ് പിൻവലിക്കാൻ 30 ലക്ഷം നൽകാമെന്ന് എൽദോസ് പറഞ്ഞു. സിഐ വക്കീൽ ഓഫിസിൽ വന്നില്ല. ആദ്യം എൽദോസ് സി ഐയോട് പറഞ്ഞത് 20 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു. ഇതോടെ തനിക്ക് പണമല്ല വേണ്ടത്, മാനസികമായും ശാരീരികമായും ഉപദ്രവിക്കരുതെന്നുമാണ് എന്റെ ആവശ്യമെന്നും സിഐയോട് പറഞ്ഞു.

പരാതി ഒത്ത് തീർക്കാൻ ആവശ്യപ്പെട്ട് സമീപിച്ചവർ രാഷ്ട്രീയക്കാർ മാത്രമായിരുന്നില്ല. സമ്മർദം ശക്തമായി. നിന്റെ വീഡിയോസ് ഉണ്ട് എന്നും ഹണി ട്രാപ്പിൽ പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കേസ് കൊടുത്തിട്ടും ആരും പിന്തുണയ്ക്കാനില്ല. എന്താ ചെയ്യേണ്ടതെന്ന് മനസിലാകാത്തത് കൊണ്ട് നാട് വിട്ട് പോകാൻ തിരുമാനിക്കുകയായിരുന്നു.കന്യാകുമാരിയിൽ കടലിൽ ഇറങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോൾ നാട്ടുകാർ കണ്ട് പോലീസിനെ വിളിച്ചു. അവർ എന്നെ ബസിൽ കയറ്റി വിട്ടും. എന്നിട്ടും തിരിച്ച് വരാൻ പേടിച്ച് മധുരയിലേക്ക് പോയി. അവിടെ വെച്ച് ഫോൺ ഓണാക്കിയപ്പോഴാണ് ഒരു മാഡം വിളിച്ച് തന്നോട് തിരിച്ച് വന്നില്ലെങ്കിൽ നിങ്ങളുടെ പേരിൽ കേസെടുക്കുമെന്ന് പറഞ്ഞത്. സിഐ ആണെന്നാണ് പറഞ്ഞു.

എൽദോസുമായി നല്ല അടുപ്പമുണ്ടായിരുന്നു. മോശം വ്യക്തിയാണെന്ന് അറിഞ്ഞ് അകലാൻ ശ്രമിച്ചപ്പോൾ എൽദോസ് കഴിഞ്ഞ മാസം ആദ്യം വീട്ടിൽ മദ്യപിച്ചു വന്നു ബഹളമുണ്ടാക്കി. ഇത് സ്ഥിരമായി. എന്നിട്ടും മധ്യസ്ഥതയ്ക്ക് വേണ്ടി പലരേയും വിളിച്ചിരുന്നു. പെരുമ്പാവൂർ മാറപ്പള്ളി സ്വദേശിയായ കോൺഗ്രസ് വനിതാ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എവിടെ ഉണ്ടെങ്കിലും പൊക്കുമെന്നും 14 ദിവസം റിമാന്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പോലീസുകാരനാണെന്ന് പറഞ്ഞ് വിളിച്ച മറ്റൊരാളും തന്നെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിനെല്ലാം ശേഷവും എൽദോസ് കുന്നപ്പള്ളി വീട്ടിൽ വന്നു. ഇതിന് പിറ്റേ ദിവസമാണ് താൻ പോലീസിൽ പരാതി നൽകിയത്, പരാതിക്കാരി പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ തന്നെ കുറിച്ച മോശം വീഡിയോയും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേകുറിച്ച് എംഎല്‍എ തന്നെ പറയുന്ന വോയ്‌സ് തന്റെ പക്കലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. യുവതിയുടെ പരാതിയിൽ എം എൽ എയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എം എൽ എയുടെ പ്രതികരണം അറിഞ്ഞ ശേഷം നടപടിയിലേക്ക് കടക്കുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്.












Click it and Unblock the Notifications