എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍: കോവളത്ത് മുറിയെടുത്തത് സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പെരുമ്പാവൂർ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. പൊലീസ് അന്വേഷണം നടത്തിയതോടെ എം എല്‍ എ ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ എം എല്‍ എ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
'ദിലീപ് നടീ-നടന്മാരുടെ ഫോണുകള്‍ ചോർത്തി': പറയുമ്പോള്‍ ഒരു മര്യാദയൊക്കെ വേണ്ടേയെന്ന് ശാന്തിവിള ദിനേശ്
കഴിഞ്ഞ മാസം 14 നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയതെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നിൽ വച്ചാണ് എൽദോസ് തന്നെ മർദ്ദിച്ചതെന്നുമാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എം എൽ എയുടെ പിഎ ഡാനി പോളിനെയും, സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.
യുവതിയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാന്‍ പൊലീസ് കോവളത്തെ ഗസ്റ്റ് ഹൌസിലെത്തി അന്വേഷണം നടത്തിയപ്പോള്‍ 14 -ാംതിയം എം എല്‍ എ ഇവിടെ മുറിയെടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു. ഫോണിന്റെ ടവർ ലൊക്കേഷന്‍ അടക്കം പരിശോധിച്ച പൊലീസ് എം എല്‍ എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തി. എം എല്‍ എക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം കോൺഗ്രസ് ന്യായീകരിക്കില്ല. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആരോപണ വിധേയന്റെ ഭാഗം കേള്‍ക്കേണ്ടത് സ്വാഭാവിക നീതിയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
അതേസമയം, നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി എല്‍ദോസ് കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ ലംഗത്ത് എത്തി. ''നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.''- എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.