കാട്ടാന ആക്രമണത്തില്‍ യുവാവിന്റെ മരണം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത് പിവി അന്‍വറും അനുയായികളും
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത് പിവി അന്‍വർ എം എല്‍ എയും അനുയായികളും. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പൊലീസ് നിയന്ത്രണം മറികടന്ന് ഓഫീസിനുള്ളിലേക്ക് കയറിയ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
ആദിവാസി നഗറിലെ വിഷയങ്ങളുമായി, ഞാനുമായി നേരിട്ടും, എംഎൽഎ ഓഫീസിലും നിരന്തരം ബന്ധപ്പെടുകയും വ്യക്തിബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്ന സുഹൃത്തായിരുന്നു മണിയെന്ന് പിവി അന്‍വർ പറഞ്ഞു. വനവും വന്യജീവികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മണി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എം എൽ എ എന്ന നിലയിൽ ചെയ്യാനാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുകയും, മണിയടക്കമുള്ള ആദിവാസി നഗറിലെ ആളുകൾ ഉന്നയിച്ച വനം വകുപ്പുമായും, വന്യജീവികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാറിന്റെയും വനം വകുപ്പിന്റെയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ കൊണ്ടൊന്നും വനവും,വന്യജീവികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കില്ല എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ജനുവരി മൂന്നു മുതൽ അഞ്ചുവരെ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ വനം നിയമ ഭേദഗതി ബില്ല് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ യാത്ര സംഘടിപ്പിക്കുന്നത്.ഇതിനിടയിലാണ് കാട്ടാന ആക്രമത്തിൽ മണി കൊല്ലപ്പെട്ട ദാരുണമായ വാർത്ത പുറത്തുവരുന്നതെന്നും എം എല്‍ എ കൂട്ടിച്ചേർത്തു.
ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മണിയെയും ഒപ്പമുണ്ടായിരുന്നവരേയും കാട്ടാന ആക്രമിച്ചത്. ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് മണി. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.
അതേസമയം, മണിയുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണെന്നും അദ്ദേഹം പറഞ്ഞു. വനനിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications