ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്, കുറ്റപത്രത്തിൽ നടൻ ഒന്നാം പ്രതി
കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. നടനെതിരായ കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നടനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ല എന്നാണ് ലാലിന്റെ വാദം.
ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് തനിക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ട് എന്ന് കാട്ടി മോഹന്‍ലാല്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്നതിന് വേണ്ടിയുളളതാണ് എന്നും സത്യവാങ്മൂലത്തില്‍ മോഹന്‍ലാല്‍ ആരോപിക്കുന്നു.

മോഹന്‍ലാലിനെതിരെ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിനോട് ഇക്കാര്യത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ടും തേടിയിരുന്നു. 2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് അനധികൃതമായി ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചതിന് നടനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷമായിട്ടും പോലീസ് നടനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒക്ടോബര്‍ ആദ്യ വാരമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 1972ലെ വന്യജീവ സംരക്ഷണ നിയമപ്രകാരമാണ് കേസ്. മോഹന്‍ലാലിനെ കൂടാതെ ആനക്കൊമ്പുകള്‍ കൈമാറിയ പിഎന്‍ കൃഷ്ണകുമാര്‍, കെ കൃഷ്ണകുമാര്‍, നളിനി രാധാനകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളാണ്.












Click it and Unblock the Notifications