പൃഥ്വിരാജ് സാത്താന്‍ സേവക്കാരനാണോ? ഇനി അദ്ദേഹത്തിന്റെ സിനിമ കാണില്ലെന്ന്: ജോസ് തോമസിന് പറയാനുള്ളത്
എമ്പുരാൻ സിനിമ വിവാദത്തിന് പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുവെന്ന വാർത്തകൾ വന്നത്. സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന് നേരെയായിരുന്നു ആദ്യ അന്വേഷണം വന്നത്. ഇഡിയാണ് ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയത്. പിന്നീട് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും പ്രതിഫല വിവരങ്ങൾ തേടി ഇൻകം ടാക്സ് നോട്ടീസ് അയച്ചു.
അതേസമയം ഈ അന്വേഷണങ്ങളൊന്നും എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അല്ലെന്നും നേരത്തേ തന്നെ ഇവർ അന്വേഷണ ഏജൻസികളുടെ റഡാറിൽ ആയിരുന്നെന്നുമാണ് ഇതിനോട് ബിജെപി പ്രതികരിച്ചത്. ഇപ്പോഴിതാ ബിജെപിയുടെ ഈ വാദത്തെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം.

'ഗോകുലം ഗോപാലൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷെ വിവാദമുണ്ടായപ്പോൾ ഇഡി അന്വേഷണം നടത്തുമ്പോൾ ഞങ്ങൾ സാധാരണ വോട്ടർമാർ എന്ത് ചിന്തിക്കും? മുൻപേ തന്നെ നോട്ടമിട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് എമ്പുരാന് മുൻപേ ആയിക്കൂട? പൃഥ്വിരാജിനോട് ഇൻകം ടാക്സ് പ്രതിഫല വിവരം തേടുന്നുണ്ടെങ്കിൽ അതെന്താണെന്ന് ഞങ്ങൾക്ക് മനസിലാവില്ലെന്നാണോ നിങ്ങൾ കരുതുന്നത്.
പൃഥ്വിരാജ് എടുത്തുവെച്ച സിനിമയിൽ നിങ്ങൾക്ക് ആക്ഷേപം ഉണ്ടാകാം. വിമർശനം ഉണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അന്വേഷണ ഏജൻസികളെ വിട്ട് അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്.
ഇത്രയും പണം കൈകാര്യം ചെയ്യുന്നവർക്ക് ചില വീഴ്ചകൾ സംഭവിച്ചിട്ടാണ്ടാകാം. അതൊക്കെ പെരുപ്പിച്ച് കാണിച്ച് ശിക്ഷകളും ഉണ്ടായേക്കാം. പിഴ അടപ്പിച്ചേക്കാം. ആയിക്കോട്ടെ പൃഥ്വിരാജ് ഒരു നടനാണ്. കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ പറഞ്ഞ് കേട്ടത് പൃഥ്വിരാജിന്റെ സമീപകാല സിനിമകൾ മുസ്ലീം പ്രീണനമാണെന്നാണ്. ഞാൻ ചോദിച്ചത് അയാളുടെ സിനിമകളിൽ സാത്താൻ സേവയൊക്കെ കാണിക്കുന്നുണ്ട്, അതുകൊണ്ട് അദ്ദേഹം അങ്ങനെയുള്ള വ്യക്തിയാണോയെന്നാണ്. എന്തായാലും ചർച്ചയുടെ ആകെ തുക പൃഥ്വിരാജിന്റെ സിനിമ കാണാൻ ഇനി ഞങ്ങൾ തീയറ്ററിലേക്ക് ഇല്ലെന്ന് അവർ പറഞ്ഞതാണ്.
അവരോട് ഞാൻ പറഞ്ഞു പൃഥ്വിരാജിന്റെ അടുത്ത പടം എന്റെ സുഹൃത്ത് ജിനു വി എബ്രഹാം ആണ് ചെയ്യുന്നത്,ചിത്രത്തിന്റെ പേര് ഖലീഫ എന്നാണെന്ന്. അവർ തിരിച്ച് പറഞ്ഞത് കണ്ടില്ലേ സിനിമയുടെ പേര് എന്ന്. ഒരു വിഭാഗത്തോട് അവരോട് ചേർന്ന് നിൽക്കാൻ കാണിക്കുന്ന താത്പര്യം ഞങ്ങൾക്ക് മനസിലാകും എന്നാണ്. ഇയാളുടെ സിനിമയ്ക്കെതിരെ വ്യാപകമായ പ്രചരണം നടത്തുമെന്ന് പറഞ്ഞു. കലാകാരനോട് കാണിക്കുന്ന കലയോട് കാണിക്കുന്ന ദ്രോഹമാണെന്ന് ഞാൻ പറഞ്ഞു. അവർ ആർഎസ്എസിനെ നെഞ്ചോട് ചേർക്കുന്നവരാണ്, അതിനാൽ അവർ പിന്നോട്ട് പോകില്ലെന്ന് പറഞ്ഞു.
ബിജെപിയെ കുറ്റം പറഞ്ഞാൽ ആർഎസ്എസിനെ കുറ്റം നിങ്ങളുടെ വികാരം എങ്ങനെയാണ് ഹനിക്കുന്നത്. അവിടെ ഗർഭിണിയെ ശൂലം കുത്തിയിട്ടില്ലെന്നാണ് പറയുന്നത്. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അങ്ങനെ കാണിക്കുമ്പോൾ എന്തിനാണ് പ്രശ്നമാക്കുന്നത്? സംവിധായകന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം സിനിമയിലൂടെ കാണിച്ചാൽ നഷ്ടമാകുന്നതാണോ നിങ്ങളുടെ പാർട്ടിയും പ്രസ്ഥാനവും. നിങ്ങൾ വിദ്വേഷത്തെ വളർത്താനാണ് പരസ്യപ്രസ്താവനയിലൂടെ ശ്രമിച്ചത്. ഒന്നും മിണ്ടാതിരുന്നെങ്കിൽ വിവാദം ഉണ്ടാകില്ലായിരുന്നു.
ശരിക്കും ഇതൊരു മാർക്കറ്റിംഗ് തന്ത്രമാണ്. ആന്റണി ബുദ്ധിരാക്ഷസനാണ്. നിർമ്മാതാവിന്റേയോ അണിയറപ്രവർത്തകരുടേയോ തലയിലുദിച്ച ബുദ്ധിയായിരിക്കാം ഇത്. എന്തായാലും വലിയ കളക്ഷൻ സിനിമ നേടിയിട്ടുണ്ട്. എന്തൊക്കെ തന്നെയായാലും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്ന് മാത്രമേ പറയാനുള്ളൂ'












Click it and Unblock the Notifications