വീൽചെയർ ഇനി നിങ്ങളെ കേൾക്കും.. പുതിയ ആശയവുമായി പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ്ങ് വിദ്യാർത്ഥികൾ
പാലക്കാട്: ഇരുമ്പുഫ്രെയിമില്‍ സൈക്കിള്‍ചക്രം ഘടിപ്പിച്ച വീല്‍ച്ചെയര്‍. ഇരിക്കുന്നയാളിന്റെ ശബ്ദനിര്‍ദേശത്തിനനുസരിച്ച് പതുക്കെ മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും ചലിക്കും. അരയ്ക്കുതാഴെ തളര്‍ന്നവര്‍ക്കും ഒറ്റയ്ക്ക് വീല്‍ച്ചെയര്‍ ചലിപ്പിക്കാനാവാത്തവര്‍ക്കും പ്രത്യാശയാവുകയാണ് പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ്ങ് കോളേജിലെ ആറ് അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പഠന പ്രോജക്ട്.
ലക്ഷങ്ങള്‍ മുടക്കിയാല്‍ ആധുനികസൗകര്യങ്ങളുള്ള വീല്‍ച്ചെയര്‍ ലഭ്യമാവുമെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഉണ്ടാക്കിയെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കാറിന്റെ വൈപ്പര്‍ മോട്ടോറുള്‍പ്പെടെ ഉപയോഗിച്ച് തയ്യാറാക്കിയ മാതൃകയ്ക്ക് 8,000 രൂപയോളമാണ് ചെലവുവന്നത്. കുറച്ചുകൂടി നല്ല മോട്ടോറും മറ്റ് സംവിധാനങ്ങളുമായാല്‍ത്തന്നെ പതിനായിരം രൂപയ്ക്ക് ഇത്തരം വീല്‍ച്ചെയര്‍ ഉണ്ടാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണിവര്‍. എഴുപത്തിയഞ്ച് കിലോവരെ ശരീരഭാരമുള്ളവര്‍ക്ക് ഉപയോഗിക്കാം. വീല്‍ച്ചെയറിന്റെ മൈക്രോ കണ്‍ട്രോളറിലേക്ക് വോയ്‌സ് മൊഡ്യൂള്‍ എന്നറിയപ്പെടുന്ന ചെറിയ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
ഇതുവഴിയാണ് നിര്‍ദേശങ്ങള്‍ നല്‍കുക. ആസ്പത്രികളും സാന്ത്വനചികിത്സാ കേന്ദ്രങ്ങളും ആവശ്യപ്പെട്ടാല്‍ ഇത്തരം വീല്‍ച്ചെയറുകള്‍ തയ്യാറാക്കിനല്‍കാമെന്നും അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ പി. ആതിരയും മിഥുന്‍ മോഹനും പറഞ്ഞു. ഇവരെക്കൂടാതെ ജിത്തു എസ്., എം. ലെഖിത്, സി.കെ. മനുശങ്കര്‍, സി.എസ്. ശില്പ എന്നിവരും ചേര്‍ന്നാണ് ശബ്ദസഹായത്തോടെ ചലിക്കുന്ന വീല്‍ച്ചെയര്‍ രൂപകല്പന ചെയ്തത്. ഇരുമ്പുഫ്രെയിമിന് പകരം ഫൈബര്‍ ഫ്രെയിമും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയാല്‍ വീല്‍ച്ചെയറിന്റെ ഭാരം കുറയ്ക്കാനാവും. പ്രവര്‍ത്തനം കുറച്ചുകൂടെ എളുപ്പത്തിലാക്കാനാവുമെന്ന് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയ അധ്യാപകന്‍ സി. പ്രവീണ്‍ കുമാറും വകുപ്പധ്യക്ഷ ഡോ.വി. ദേവിയും പറഞ്ഞു.