'ഇപി ജയരാജനും ശോഭ സുരേന്ദ്രനും കോൺഗ്രസിലേക്ക് വരാം'; ക്ഷണിച്ച് എംഎം ഹസൻ
എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനേയും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനേയും കോൺഗ്രസിലേക്ക് ക്ഷണിച്ച് യു ഡി എഫ് കൺവീനറും മുൻ കെ പി സി സി അധ്യക്ഷനുമായ എം എം ഹസൻ. സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയ്യാറായാൽ ഇരുവരേയും ഉൾക്കൊള്ളുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുമെന്നാണ് എം എം ഹസൻ പറഞ്ഞത്. ട്വന്റിഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇ പി ജയരാജനെ പോലൊരാൾ തീർച്ചയായും മാർക്കിസ്റ്റ് പാർട്ടിയുടെ സർവ്വാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരായ നിലപാട് സ്വീകരിച്ച് അദ്ദേഹം കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസം അർപ്പിച്ച് കൊണ്ട് കോൺഗ്രസിലേക്ക് കടന്ന് വരാൻ തീരുമാനിച്ചാൽ ഞങ്ങൾ അക്കാര്യം ആലോചിക്കും തീരുമാനമെടുക്കും.

ശോഭ സുരേന്ദ്രനെ പോലുള്ളവർക്ക് ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ വളരെ അധികം അഭിപ്രായ വ്യത്യാസമുണ്ട്. ബി ജെ പി നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ട് അവരും സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയ്യാറായാൽ ഞങ്ങൾ അവരേയും തീർച്ചയായും ഉൾക്കൊള്ളുന്നത് ആലോചിക്കും', ഹസൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി സി പി എം നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് ഇ പി ജയരാജൻ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് പുതിയ പാർട്ടി സെക്രട്ടറിയായി അദ്ദേഹത്തെ പരിഗണിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല തന്നെക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതും പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തതുമെല്ലാം ജയരാജനെ ചൊടിപ്പിച്ചിരുന്നു.
മുതിർന്ന നേതാവായിട്ട് കൂടി പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപവും അദ്ദേഹം ഉയർത്തിയിരുന്നു. കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തിൽ പല എൽ ഡി എഫ് നേതൃയോഗങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിന്ന സാഹചര്യവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സി പി എം സംഘടിപ്പിച്ച ഏക സിവിൽ കോഡ് വിഷയത്തിലെ സെമിനാറിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതും വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഈ സാഹചര്യത്തിലാണ് എംഎം ഹസന്റെ ക്ഷണം.
അതേസമയം ശോഭ സുരേന്ദ്രന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പാർട്ടിയിൽ താൻ ഒതുക്കപ്പെടുന്നുണ്ടെന്ന തോന്നൽ ശോഭയ്ക്കുണ്ട്. ഇതിനെതിരെ അവർ കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications