'വ്യക്തിപരമായി ഇല്ലാതാക്കാന്‍ ശ്രമം'; ആരോപണങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ മറുപടിയുമായി ഇപി ജയരാജൻ
കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു അരോപണം

തിരുവനന്തപുരം: തനിക്കെതിരായ പി. ജയരാജന്റെ സാമ്പത്തിക ആരോപണത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ മറുപടി നല്‍കി ഇ.പി. ജയരാജന്‍. വ്യക്തിപരമായി ഇല്ലാതാക്കാനാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും ആരോപണം ആസൂത്രിതമാണെന്നും ഇ.പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ വിശദീകരിച്ചു. ആരോപണവും ഇത് ഉന്നയിക്കാന്‍ ഇടയായ സാഹചര്യവുമടക്കം എല്ലാ വിഷയങ്ങളും പരിശോധിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
കഴിഞ്ഞ സംസ്ഥാന സമിതിയിൽ ആണ് ഇ.പി. ജയരാജനെതിരായി പി. ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. രണ്ടു ദിവസമായി നടന്നുവരുന്ന സംസ്ഥാന സമിതിയുടെ അവസാന സെഷനിലായിരുന്നു ഇ.പി. ജയരാജൻ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ തന്നെ കണ്ണൂർ ജില്ലാ നേതൃത്വം പരിശോധിച്ച് തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇ.പി. ജയരാജനെതിരായ ആരോപണവും ഇത് ഉന്നയിക്കാൻ ഇടയായ സാഹചര്യവും പോളിറ്റ് ബ്യൂറോ തലത്തിലുള്ള നേതാക്കളായിരിക്കും പരിശോധിക്കുക. ആരോപണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പരസ്യപ്രസ്താവനയും നടത്തരുതെന്ന് നിർദ്ദേശം നൽകിയാണ് സംസ്ഥാന കമ്മിറ്റി പിരിഞ്ഞത്.
അതേസമയം, വിവാദം അന്വേഷിക്കാൻ പാർട്ടി സമിതി രൂപീകരിച്ചെന്നും ഇ പി ജയരാജനും പി ജയരാജനും എതിരായ ആരോപണങ്ങൾ സിപിഎം അന്വേഷിക്കുമെന്നും തരത്തിലുള്ള വാർത്തകൾ പല മാധ്യമങ്ങളിലും വന്നിരുന്നു. ഇതിന് പിന്നാലെ ഇപി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടുവെന്നും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇപി പറഞ്ഞു.
ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്...
അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.
ഇ.പി ജയരാജൻ
എൽഡിഎഫ് കൺവീനർ












Click it and Unblock the Notifications