സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: എറണാകുളത്ത് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യാപാരിയായ തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീൻ (66)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നിട്ടുണ്ട്.
എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സൈഫുദ്ദീന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കാണിച്ച് ഞായറാഴ്ച ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ജൂൺ 28ന് പ്രവേശിപ്പിച്ച 66കാരന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. പ്രമേഹത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ശ്വാസകോശത്തിന് ന്യൂമോണിയും ബാധിച്ചിട്ടുണ്ട്. നിലവിൽ വെന്റിലേറ്ററിലുള്ള രോഗിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായിരുന്നു.

എറണാകുളം ജില്ലയിൽ ഇന്ന് 12 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാതെ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ജില്ലയിൽ ദിനംപ്രതി ഉയർന്നുവരികയാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ സാമൂഹിക വ്യാപനമില്ലെന്നും ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ ശനിയാഴ്ച മരണമടഞ്ഞ മലപ്പുറം സ്വദേശിയ്ക്ക് ഞായറാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. റിയാദിൽ നിന്ന് വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന വണ്ടൂർ ചേക്കാട് സ്വദേശി മുഹമ്മദ്(82) ആണ് ഇന്നലെ മരിച്ചത്. ശക്തമായ പനി അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂൺ 29ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന് പനി മൂർച്ഛിച്ച് ന്യൂമോണിയ ആയതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.












Click it and Unblock the Notifications