കണ്ണൂർ-കുറ്റിപ്പുറം പാതയിലെ തുറന്ന ബാറുകൾ അടച്ചു; കോടതിയുമായി ഏറ്റുമുട്ടാനില്ലെന്ന് എക്സൈസ് മന്ത്രി.
ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ചാണ് കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകളിലെ 13 ബാറുടമകൾ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചത്.
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് തുറന്ന കണ്ണൂർ-കുറ്റിപ്പുറം പാതയിലെ പതിമൂന്ന് ബാറുകളും അടച്ചതായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഈ ബാറുകൾ തുറന്നത്, സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് പറഞ്ഞ മന്ത്രി, കോടതി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സർക്കാർ ഇതുവരെ മറികടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ചാണ് കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകളിലെ 13 ബാറുടമകൾ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ ബാറുകളെല്ലാം കഴിഞ്ഞ ദിവസം മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു.
എന്നാൽ ബാറുകൾ തുറക്കാൻ ഉത്തരവിട്ടില്ലെന്നും, ഇടക്കാല വിധിയെ ദുർവ്യാഖ്യാനം ചെയ്യരുതെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് പറഞ്ഞിരുന്നു. ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ ബാറുകൾ തുറക്കാൻ അനുവദിച്ച സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇടക്കാല ഉത്തരവിനെതിരെ സമർപ്പിച്ച എല്ലാ പുനപരിശോധന ഹർജികളും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications