തുള്ളി തോരാതെ മഴ; വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ...ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു....
Recommended Video

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലും വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ ഒരു മരണവും ഉണ്ടായിട്ടുണ്ട്.
തീരപ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കടലാക്രമണം രൂക്ഷമാകാനാണ് സാധ്യത. തിരുവനന്തപുരത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുർന്ന് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത

വ്യാഴാഴ്ച വരെ
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഒഡീഷ തീരത്ത് രൂപംകൊണ്ട അന്തരീക്ഷ ചുഴിയാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. അവധിയിലായിരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ശക്തമായ കാറ്റ്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 45 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അടുത്ത 24 മണിക്കൂർ നേരത്തേയ്ക്ക് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനെ തുർന്ന് പലയിടത്തും ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.

അണക്കെട്ടുകൾ തുറന്നു
നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളാണ് തുറന്നത്. മൂന്ന് അടിയോളം ഉയരത്തിലാണ് ഷട്ടറുകൾ തുറന്നത്. അരുവിക്കരയിൽ ഒന്നര മീറ്ററും പേപ്പാറയിൽ ഒന്നര സെന്റീ മീറ്ററോളവുമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ഒരു മരണം
തിരുവനന്തപുരം നാലാഞ്ചിറയിൽ ശക്തമായ കാറ്റിനെതുടർന്ന് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ് കുട്ടി ജോണാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ പാൽ വാങ്ങാൻ പോകുന്നതിനിടയിലായിരുന്നു അപകടം.

കൃഷിനാശം
മഴയും കാറ്റും ശക്തമായതോടെ വ്യാപക കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കനത്ത മഴയിൽ ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുകിപ്പോയി. ഇതോടെ ആറളം ഫാം ഒറ്റപ്പെട്ട നിലയിലാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലും വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മേഖലയിൽ വ്യാപക മണ്ണൊലിപ്പുമുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിനുകൾ വൈകിയാണ് പുറപ്പെടുന്നത്.

ഓറഞ്ച് അലേർട്ട്
ആശങ്കപരത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടു ഉയരുകയാണ്. നിലവിൽ ജലനിരപ്പ് 2395.40 അടിയായി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. തിങ്കളാഴ്ച രാത്രിയോടെ ജലനിരപ്പ് 2395 അടിയായതിനെ തുടർന്ന് രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ 12 സ്കൂളുകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂമും തുറന്നു. ജലനിരപ്പ് 2396 അടിയാകുന്നതോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ഇതിന് ശേഷം 24 മണിക്കൂർ നേരം കൂടി നിരീക്ഷിച്ച ശേഷമോ അണക്കെട്ട് തുറക്കുന്നകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു.












Click it and Unblock the Notifications