'എന്റെ പൈസക്ക് അയിത്തമില്ല, എന്നോട് അയിത്തം'; ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻ
തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. ക്ഷേത്രത്തിൽ ഒരു ചടങ്ങിൽ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും എന്നാൽ അന്ന് തന്നോട് കാണിച്ച ജാതി വേർതിരിവിനെതിരെ താൻ ശക്തമായി പ്രതികരിച്ചിരുന്നുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ വെച്ചായിരുന്നു മന്ത്രിയുടെ തുറന്ന് പറച്ചിൽ. അതേസമയം ഏതാണ് ചടങ്ങ് എന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.
മന്ത്രിയുടെ വാക്കുകളിലേക്ക് -'ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്കു പോയി. ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു പോയത്. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനാണെന്നു കരുതി ഞാൻ ഗമയിലൊക്കെ നിൽക്കുകയായിരുന്നു. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യിൽ തന്നില്ല. നേരെ അദ്ദേഹം കത്തിച്ചു. അത് ആചാരത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതി, ആചാരത്തെ തൊട്ടുകളിക്കേണ്ടെന്ന് വെച്ച് മാറി നിന്നു.

അതിന് ശേഷം പ്രധാന പൂജാരി സഹപൂജാരിക്ക് വിളക്ക് കൈമാറി അയാളും കത്തിച്ചു. അയാളും കത്തിച്ചപ്പോൾ എന്റെ വിചാരം അടുത്തത് എനിക്ക് വിളക്ക് തരുമെന്നാണ്.തന്നില്ല, അത് അയാൾ നിലത്ത് വെച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ വിചാരിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാൻ പറഞ്ഞു: പോയി പണിനോക്കാന്‍ പറഞ്ഞു. അത് മാത്രമല്ല അപ്പോൾ തന്നെ ഞാൻ സ്റ്റേജിൽ പ്രസംഗിച്ചു.
ഞാന്‍ തരുന്ന പൈസയ്ക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് മാത്രമാണ് അയിത്തം. ആ പൂജാരിയെ ഇരുത്തിക്കൊണ്ടാണ് ഞാൻ പറഞ്ഞത്.ഈ പൈസ എത്ര ആളുകളുടെ കൈയ്യിലൂടെ മാറി വരുന്നതാണ്. ഇറച്ചിവെട്ടുകാരന്റെ മത്സ്യക്കാരന്റെ അല്ലേ. അവരുടെയൊക്കെ ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന് വരുന്ന പൈസയാണ്. അത് കിട്ടുമ്പോൾ യാതൊരു അയിത്തവും മടിയുമില്ല. പക്ഷേ മനുഷ്യനെ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുകയാണ്.
ജാതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനോട് എനിക്കു യോജിപ്പില്ല. ജാതിവ്യവസ്ഥ ഉണ്ടാക്കിയവർക്ക് എങ്ങനെ മനുഷ്യനെ വിഭജിച്ചു നിർത്തണമെന്ന നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. ജാതിവ്യവസ്ഥ സൃഷ്ടിച്ചവർ ചില്ലറക്കാരല്ല, അവരുടെ ബുദ്ധി എന്ന് പറയുന്നത് ചന്ദ്രയാനിലേക്ക് ഉപഗ്രഹം വിട്ടവരേക്കാൾ വലുതാണ്. ഇപ്പോഴും ആളുകൾ വ്യത്യസ്തമായിട്ട് നിൽക്കുന്നു. ഓരോരുത്തരും വിചാരിക്കുന്നു ഞാനാണ് വലുത് എന്ന്'.












Click it and Unblock the Notifications