നടൻ ഫഹദ് ഫാസിലിനെതിരെ അറസ്റ്റ് രേഖപ്പെടുത്തി; പിഴയടക്കാൻ ഒരുക്കം, അറിയാതെ പറ്റിയ തെറ്റെന്ന് നടൻ!
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നെന്നും ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ആൾ ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് അദ്ദേഹത്തെ വിട്ടയച്ചത്. എത്ര പിഴയടക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം ക്രൈംബ്രഞ്ചിനെ അറിയിച്ചെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ ഇന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചിരുന്നു. കോടതി നേരത്തെ ജാമ്യം അനുവദിച്ചതിനാലാണ് അറസ്റ്റ് ചെയ്ത് അപ്പോൾ തന്നെ വിട്ടയച്ചത്.
കേസില്‍ നേരത്തെ ഫഹദ്ഫാസില്‍ ആലപ്പുഴ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തിന് കുറവുവന്ന നികുതി ഫഹദ് അടച്ചെങ്കിലും മറ്റ് നിയമനടപടികൾ മുന്നിൽ കണ്ടാണ് ആലപ്പുഴ സെഷൻസ് കോടതിയിൽ മുൻ കൂർ ജാമ്യത്തിന് ഫഹദ് ആപേക്ഷ നൽകിയത്. രജിസ്ട്രേഷന്‍ തട്ടിപ്പ് വിവാദമായതിനെത്തുടര്‍ന്ന് ഫഹദ് ഫാസില്‍ തന്‍റെ കൈവശമുള്ള ആഢംബര കാറിന് 11 ലക്ഷം രൂപ അടച്ചിരുന്നു. ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വകയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസങ്ങളില്‍ ആണ് ഈ കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.