സെക്‌സ് എന്ന വാക്കിന് വീടിനുളളിൽ വിലക്ക്, ഞങ്ങൾ സന്തോഷത്തിൽ, മറ്റുളളവർക്കെന്ത്; ആദിലയും നൂറയും പറയുന്നു
ചെന്നൈ: സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും എല്‍ ജി ബി ടി ക്യൂ വിഭാഗത്തെ അംഗീകരിക്കാന്‍ സമൂഹം ഇനിയും മാറേണ്ടതുണ്ട് എന്ന് ലെസ്ബിയന്‍ പങ്കാളികളായ ആദില നസ്രീനും ഫാത്തിമ നൂറയും. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദില നസ്രീനും ഫാത്തിമ നൂറയും. സോഷ്യല്‍ മീഡയയില്‍ ഇപ്പോഴും തങ്ങളെ 'ഉപദേശിക്കുന്നവര്‍' ഉണ്ടെന്ന് ഇരുവരും പറയുന്നു.
എന്നാല്‍ തങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് എന്താ് കുഴപ്പമെന്ന് ഇരുവരും തിരിച്ച് ചോദിക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതാണ് എന്നും സെക്‌സ് എന്ന വാക്ക് പോലും വീടുകളില്‍ ഉപയോഗിക്കുന്നതില്‍ വിലക്കാണെന്നും ആദില പറയുന്നു.
image credit- Facebook
അതേസമയം പുതിയ തലമുറയിലുള്ളവര്‍ തങ്ങളെ പോലുള്ളവരും ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നതില്‍ സന്തോഷമുണ്ട് എന്നും ആദില കൂട്ടിച്ചേര്‍ത്തു. ലൈംഗിക വിദ്യാഭ്യാസം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആദില പറഞ്ഞു. കോടതി വിധിക്ക് ശേഷം വീട്ടുകാര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും തങ്ങള്‍ അനുവാദം കൊടുത്തില്ലെന്നും ആദില പറയുന്നു.
സ്വാതന്ത്ര്യത്തോടെ ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും വീട്ടുകാരില്‍ നിന്ന് വലിയ മാനസികാഘാതം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആദില പറയുന്നു. തങ്ങളുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്ത സമയത്ത് പൊലീസിലും ഭരണകൂടത്തിലും വിശ്വാസമുണ്ടായിരുന്നു എന്ന് നൂറ പറയുന്നു. പക്ഷേ പൊലീസില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും തങ്ങള്‍ പറയുന്നത് ഒരു തമാശയായിട്ടാണ് പലപ്പോഴും അവര്‍ കേട്ടതെന്നും നൂറ കൂട്ടിച്ചേര്‍ത്തു.
image credit- Facebook
പരാതി നല്‍കാന്‍ എത്തിയപ്പോള്‍ വരെ മോശമായ സമീപനമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത് എന്ന് ആദിലയും സമ്മതിക്കുന്നു. ഒരു ആണ്‍തുണയില്ലാതെ ജീവിക്കാനാവില്ല എന്ന സമീപനമായിരുന്നു വീട്ടുകാര്‍ക്ക്. രണ്ട് പെണ്‍കുട്ടികള്‍ മറ്റാരുടേയും പിന്തുണയില്ലാതെ എത്രനാള്‍ ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു എല്ലാവരും ചോദിച്ചത് എന്നും ആദില പറയുന്നു.
ആണ്‍കുട്ടികള്‍ക്ക് ഒന്നിലേറെ പ്രണയമുണ്ടെങ്കില്‍ ഹീറോയും പെണ്‍കുട്ടികളാണെങ്കില്‍ പോക്ക് കേസും ആകും. ഡിഗ്രി പഠിച്ച മൂന്ന് വര്‍ഷം തങ്ങള്‍ക്ക് നേരില്‍ കാണാന്‍ പോലും സാധിച്ചിരുന്നില്ല എന്നും നൂറ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ സ്വതന്ത്രരാണെന്നും നൂറ കൂട്ടിച്ചേര്‍ത്തു. ഓഫീസ് എല്‍ ജി ബി ടി ക്യു പ്ലസ് ഫ്രണ്ട്‌ലിയാണെന്നും നൂറ വ്യക്തമാക്കി. അതിനാല്‍ പലരും നല്ല പിന്തുണ ലഭിക്കുന്നുണ്ട് എന്നും നൂറ പറഞ്ഞു.
പങ്കാളികള്‍ ആണെന്ന് പറഞ്ഞ് തന്നെയാണ് ഫ്‌ളാറ്റ് വാടകക്കെടുത്തത് എന്ന് ആദില പറയുന്നു. 2022 മേയ് 31 നാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. തന്റെ അടുക്കല്‍ നിന്ന് ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടാന്‍ ആദില നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി.
ആദില സൗദിയില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു നൂറയുമായി പ്രണയത്തിലായത്. ഇരുവരുടെയും ഡിഗ്രി പഠനം നാട്ടിലായിരുന്നു. ആദിലയുടേയും നൂറയുടേയും ബന്ധം അറിഞ്ഞ മാതാപിതാക്കള്‍ ഇരുവരേയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. രണ്ടാള്‍ക്കും വരന്‍മാരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. എന്നാല്‍ പഠനത്തിന് ശേഷം എവിടേക്കെങ്കിലും ഒരുമിച്ചു പോയി ഒന്നിച്ചു താമസിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
Recommended Video