ഒടിടിക്ക് കൊടുത്താൽ അടുത്ത സിനിമയുമായി തിയറ്ററിലേക്ക് വരേണ്ട, താരങ്ങൾക്ക് ഫിയോക്കിന്റെ മുന്നറിയിപ്പ്
കൊച്ചി: ഒടിടി റിലീസുകളുടെ പേരില്‍ മലയാള സിനിമയില്‍ വീണ്ടും വിവാദം. സംസ്ഥാനത്ത് തിയറ്ററുകള്‍ വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസുകളെ നിയന്ത്രിക്കണം എന്ന് ആവശ്യവുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്ത് വന്നിരിക്കുന്നത്.
തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം 56 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നല്‍കാവൂ എന്നാണ് ഫിയോകിന്റെ ആവശ്യം. സഹകരിക്കാത്ത താരങ്ങളെ വിലക്കുന്നത് അടക്കമുളള കടുത്ത നടപടികളാണ് ഫിയോക്ക് ആലോചിക്കുന്നത്.
കൊവിഡ് സാഹചര്യത്തിലാണ് മലയാളത്തില്‍ നിന്നും വ്യാപകമായി സിനിമകള്‍ ഒടിടി റിലീസ് തിരഞ്ഞെടുത്ത് തുടങ്ങിയത്. കൊവിഡ് നിയന്ത്രണം പിന്‍വലിച്ചതിന് ശേഷവും ഒടിടി റിലീസ് തിരഞ്ഞെടുക്കുന്നതിനെതിരെ ഫിയോക് നേരത്തെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2വും തുടര്‍ന്ന് മരക്കാര്‍ ഒടിടി റിലീസ് ആലോചിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു.
ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ എലോണ്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. എലോണ്‍ ഒടിടിക്ക് നല്‍കിയ ശേഷം മോഹന്‍ലാലിന്റെ അടുത്ത സിനിമ തിയറ്ററിലേക്ക് വന്നാല്‍ തങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമുളള നടന്മാര്‍ ഒടിടി റിലീസ് ചെയ്യുന്നത് അംഗീകരിക്കാമെന്നും എന്നാല്‍ ജീവിക്കാന്‍ നിവൃത്തി ഇല്ലാത്തവരല്ല ഒടിടി റിലീസ് ചെയ്യുന്നത് എന്നും ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ കുറ്റപ്പെടുത്തി.
മോഹന്‍ലാലിന്റെ കഴിഞ്ഞ ഏതാനും സിനിമകള്‍ ഒടിടി വഴിയാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന് അത് തന്നെ തുടരാം. എന്നാല്‍ തിയറ്ററില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും വിജയകുമാര്‍ വ്യക്തമാക്കി. നടന്റെയും നടിയുടേയും സമ്മതം ഇല്ലാതെ സിനിമകള്‍ ഒടിടിയിലേക്ക് പോകില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
സിനിമ ഏത് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യണം എന്നുളളത് നിര്‍മ്മാതാവും അഭിനേതാവുമാണ് തീരുമാനിക്കേണ്ടത്. അവര്‍ക്ക് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കണം എങ്കില്‍ അങ്ങനെ ചെയ്യാം.. അപ്പോള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ ഒരു സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം ഒടിടിക്ക് കൊടുക്കുന്നതിലാണ് തങ്ങള്‍ക്ക് പ്രശ്‌നം. നടന്മാര്‍ ഉദയം ചെയ്യുന്നത് എവിടെ നിന്നാണ് എന്നത് ഓര്‍ക്കണമെന്നും വിജയകുമാര്‍ പറഞ്ഞു.
കെജിഎഫും വിക്രമും പോലുളള മികച്ച തിയറ്റര്‍ അനുഭവം തരുന്ന സിനിമകള്‍ക്ക് വേണ്ടിയാണ് ആളുകള്‍ തിയറ്ററിലേക്ക് വരുന്നത്. ഇങ്ങനെ പോയാല്‍ തിയറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നും ഫിയോക് ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ 42 ദിവസം കഴിഞ്ഞ തിയറ്റര്‍ റിലീസായ ചിത്രം ഒടിടിക്ക് നല്‍കാം. ഒടിടിയില്‍ വരും എന്നുളളത് കൊണ്ട് ആളുകള്‍ തിയറ്ററില്‍ വരില്ല. വരാനിരിക്കുന്ന ഓണച്ചിത്രങ്ങള്‍ അടക്കം എട്ട് ആഴ്ചകള്‍ക്ക് ശേഷമേ ഒടിടിക്ക് നല്‍കാവൂ എന്ന് ഫിയോക് ആവശ്യപ്പെട്ടു.