ഷെയിൻ മാപ്പ് ചോദിച്ചിട്ടും വഴങ്ങാതെ നിർമ്മാതാക്കൾ, പ്രശ്നം ഒത്ത് തീർപ്പാക്കണമെങ്കിൽ ഒരു കണ്ടീഷൻ
കൊച്ചി: ആഴ്ചകള്‍ പിന്നിട്ടിട്ടും അവസാനിക്കാതെ മലയാള സിനിമാ ലോകത്ത് ഷെയിന്‍ നിഗം വിവാദം. നിര്‍മ്മാതാക്കളെ ഷെയിന്‍ നിഗം മനോരോഗികള്‍ എന്ന് വിളിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഇതോടെ സമവായ ചര്‍ച്ചകള്‍ വഴിമുട്ടി.
നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിശേഷിപ്പിച്ചതില്‍ ഷെയിന്‍ നിഗം കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ച് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍മ്മാതാക്കള്‍ വഴങ്ങിയേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതോടെ ഷെയിൻ പ്രശ്നത്തിൽ പരിഹാരം ഇനിയും നീളും.

മനോവിഷമം ആണോ അതോ മനോരോഗം ആണോ
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷെയിന്‍ നിഗം നിര്‍മ്മാതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ആണോ അതോ മനോരോഗം ആണോ എന്നാണ് സംശയം എന്നാണ് ഷെയിന്‍ നിഗം പറഞ്ഞത്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഷെയിന്‍ വീണ്ടും വിവാദ പ്രസ്താവന നടത്തിയത്.

ഒത്തുതീർപ്പിൽ നിന്ന് പിന്നോട്ട്
ഇതോടെ അതൃപ്തിയിലായ അമ്മ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും പിന്നോട്ട് പോയി. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങി. തങ്ങളെ മനോരോഗികളെന്ന് വിളിക്കുന്ന ഒരാളുമായി ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ് എന്നാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം രജ്ഞിത്ത് പ്രതികരിച്ചത്.

ഫേസ്ബുക്കിൽ ഖേദപ്രകടനം
താന്‍ മനോരോഗി എന്നത് കൊണ്ട് ഉദ്ദേശിച്ചത് നിര്‍മ്മാതാക്കളെ മുഴുവനായിട്ടും അല്ലെന്നും വെയില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെ ആണെന്നുമാണ് ഷെയിന്‍ ഇതേക്കുറിച്ച് പിന്നീട് വിശദീകരിച്ചത്. താരം ഖേദപ്രകടനം നടത്തി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും വഴങ്ങാന്‍ തയ്യാറല്ല എന്ന നിലപാടാണ് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചത്.

പറഞ്ഞത് മനപ്പൂർവ്വമല്ല
തുടര്‍ന്നാണ് മാപ്പ് ചോദിച്ച് കൊണ്ട് നടന്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയ്ക്ക് കത്തയച്ചത്. പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണം എന്നും കത്തില്‍ ഷെയിന്‍ നിഗം പറയുന്നു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നുവെന്നും അത്തരം പരാമര്‍ശം നടത്തിയത് മനപ്പൂര്‍വ്വം അല്ല എന്നും കത്തില്‍ പറയുന്നു.

പരസ്യമായി മാപ്പ് പറയണം
എന്നാല്‍ ഷെയിന്റെ മാപ്പ് സ്വീകരിക്കാനാവില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്. മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം ഷെയിനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ സാധിക്കില്ല. ഷെയിന്‍ പരസ്യമായി മാപ്പ് പറയണം എന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. മാത്രമല്ല തുടര്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഷെയിന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications