നല്ല ഭക്ഷണം നാടിന്റെ അവകാശം; അടിമുടി പരിശോധന; പഴകിയ മാംസം പിടിച്ചെടുത്തു !
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ ഷവർമ കഴിച്ച് 16 - കാരിയായ വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ കേരളത്തിലുടനീളമുള്ള ഹോട്ടലുകളിൽ പരിശോധന നടത്തി വരികയാണ്. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന.
253 ഭക്ഷണശാലകളിൽ ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ആയിരുന്നു പരിശോധന. ഇതിൽ 20 ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് എതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്.
ഇതിനു പുറമേ 86 സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 26 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത് വൃത്തിഹീനമായ രീതിയിൽ 31 കിലോ മാംസവും പിടിച്ചെടുത്തതായി വകുപ്പ് മന്ത്രി വ്യക്തമാക്കി. മെയ് 1 - ന് ആയിരുന്നു കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥിനിയായ ദേവനന്ദ മരണപ്പെട്ടത്.
ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്. 9 ദിവസങ്ങൾക്കിടയിൽ 2183 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
Recommended Video
വീണാ ജോർജ്ജിന്റെ വാക്കുകളിലേക്ക് ; - 'നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ശ്രീലങ്ക കലാപം: പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ്; പൊതു മുതൽ നശിപ്പിച്ചാൽ വെടിവെച്ച് കൊല്ലും !
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. ഇതുവരെ 4169 പരിശോധനകളില്‍ 2239 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്' - മന്ത്രി വ്യക്തമാക്കി.