മുന്‍ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍; തിരിച്ചടി ജോഡോ യാത്രക്കിടെ, രാഹുലിന് നന്ദി
ലുധിയാന: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് കൂടെ കടന്ന പോവുന്നതിനിടെ പാർട്ടിക്ക് കനത്ത തിരിച്ചടി നല്‍കി പ്രമുഖ നേതാവിന്റെ പാർട്ടി വിടല്‍. മുന്‍ മന്ത്രികൂടിയായ മൻപ്രീത് സിംഗ് ബാദലാണ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചുവെന്ന് പ്രഖ്യാപിച്ച ഇദ്ദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ ദില്ലിയിലെ ബി ജെ പി ആസ്ഥാനത്തെതി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ബി ജെ പിയില്‍ ചേർന്നു.
ബംപർ ലോട്ടറി പഞ്ചാബിനുമുണ്ട്: ഒന്നാം സമ്മാനം കോടികള്‍, തപാലിലും ലഭിക്കും, പക്ഷേ കേമം കേരളം
കോൺഗ്രസിൽ നിന്ന് രാജിവെച്ചുവെന്ന് പ്രഖ്യാപിച്ച ബാദല്‍ ബി ജെ പിയില്‍ ചേരുന്നതിന് വേണ്ടി ദില്ലിയിലേക്ക് എത്തുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ബാദൽ പാർട്ടിക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും , കോൺഗ്രസിൽ തനിക്ക് നിരാശയുണ്ടെന്നും അഭിപ്രായപ്പെടുന്നു. "പാർട്ടിയിലും ഗവൺമെന്റിലും ഞാൻ വഹിച്ച എല്ലാ പദവികളിലും മികച്ച ആവേശത്തോടേയും ഊർജ്ജത്തോടെയും ഞാന്‍ പ്രവർത്തിച്ചു. എനിക്ക് ഈ അവസരങ്ങൾ നൽകിയതിനും മുമ്പ് നിങ്ങൾ എന്നോട് കാണിച്ച ദയയ്ക്കും മര്യാദയ്ക്കും നന്ദി, "- ബാദല്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.
ഖേദകരമെന്നു പറയട്ടെ, പാർട്ടിക്കുള്ളിലെ ചില രീതികളും നിലവിലെ ഗതിയും ചില നേതാക്കളുടെ ധിക്കാരപരമായ സമീപനങ്ങളും കണക്കിലെടുക്കുമ്പോൾ, ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഏഴു വർഷം മുമ്പ് ഞാൻ പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ നിങ്ങളുടെ പാർട്ടിയിൽ ലയിപ്പിച്ചു. പഞ്ചാബിലെ ജനങ്ങളെയും അവരുടെ താൽപ്പര്യങ്ങളെയും എന്റെ കഴിവിന്റെ പരമാവധി സേവിക്കാൻ എന്നെ അനുവദിക്കുന്ന സമ്പന്നമായ ചരിത്രമുള്ള ഒരു സംഘടനയുമായി സംയോജിപ്പിക്കപ്പെടുമെന്ന വലിയ പ്രതീക്ഷയോടെയാണ് ഞാൻ അങ്ങനെ ചെയ്തത്. എന്നാല്‍ അതൊന്നും പൂർത്തീകരിക്കപ്പെട്ടില്ല'- മുൻ കോൺഗ്രസ് സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച ബാദൽ പറഞ്ഞു
അഞ്ച് തവണ പഞ്ചാബ് നിയമസഭയിൽ അംഗമായിട്ടുള്ള മന്‍പ്രീത് സിങ് (1995, 1997, 2002, 2007, 2017) രണ്ട് തവണ ധനമന്ത്രിയായിട്ടുണ്ട്. 2007 മുതൽ 2010 വരെ പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിലായിരുന്നു ധനമന്ത്രിയായ അദ്ദേഹത്തിന്റെ ആദ്യ പ്രവർത്തനം. 1995 ൽ ഗിദ്ദെർബഹയിൽ നിന്ന് അകാലിദൾ ടിക്കറ്റിലാണ് അദ്ദേഹം പഞ്ചാബ് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.
1997, 2002, 2007 വർഷങ്ങളിൽ ഗിദ്ദെർബഹ നിയോജകമണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2010 ഒക്ടോബറിൽ ശിരോമണി അകാലിദളിൽ (എസ്എഡി) നിന്ന് പുറത്ത് പോയ മന്‍പ്രീത് സിങ് 2011-ൽ അദ്ദേഹം പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബ് എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
2012-ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ പാർട്ടി സി.പി.ഐ, സി.പി.എം, ശിരോമണി അകാലിദൾ (ലോംഗോവൽ) എന്നിവരുമായി ബാദലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി രാഷ്ട്രീയ സഖ്യം രൂപീകരിച്ച് മത്സരിച്ചെങ്കിലും ഒരിടത്തും വിജയിച്ചില്ല. പിന്നീട് 2016 ലായിരുന്നു മന്‍പ്രീത് സ്വന്തം പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത്.