'ദൈവവിധി നടപ്പായി..'; കോട്ടയത്തെ ധാന്യകേന്ദ്രത്തിലെത്തി പാട്ട് കുര്‍ബാന നടത്തി ഫ്രാങ്കോ മുളയ്ക്കല്‍
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പാട്ട് കുര്‍ബാനയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തില്‍ വെച്ചാണ് ഫ്രാങ്കോ പാട്ട് കുര്‍ബാന സമര്‍പ്പിച്ചത്. വിധി വന്ന ശേഷം ഫ്രാങ്കോ നേരെയെത്തിയത് കളത്തിപ്പടി ധ്യാന കേന്ദ്രത്തിലേക്കായിരുന്നു. പാട്ട് കുര്‍ബാന അര്‍പ്പിച്ച ശേഷമാണ് ഫ്രാങ്കോ തൃശൂരിലെ വീട്ടിലേക്ക് മടങ്ങിയത്.
ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയില്‍ നടപ്പായിരിക്കുന്നു എന്നാണ് അദ്ദേഹം കുര്‍ബാനയ്ക്ക് ശേഷം പ്രതികരിച്ചത്. ഒപ്പം നിന്ന എല്ലാ വിശ്വാസികള്‍ക്കും നന്ദി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. കോടതി വിധി വന്നയുടന്‍ അദ്ദേഹം അഭിഭാഷകരെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

സത്യം ജയിച്ചുവെന്നായിരുന്നു ജലന്ധര്‍ രൂപതയുടെ പ്രതികരണം. അതേസമയം വിചാരണ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് സിസ്റ്റര്‍ അനുപമ വിധി പ്രസ്താവത്തിന് ശേഷം പ്രതികരിച്ചു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം എന്ന അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം. 2018 ലാണ് പൊലീസ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, അന്യായമായ തടഞ്ഞുവെയ്ക്കല്‍, ആവര്‍ത്തിച്ചുള്ള ബലാത്സംഗം,ഭീഷണിപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. 83 സാക്ഷികളുണ്ടായിരുന്ന കേസില്‍ ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ എന്നിവയടക്കം 122 തെളിവുകളാണ് അന്വേഷണ സംഘം ഹാജരാക്കിയത്.

2020 സെപ്റ്റംബര്‍ 16 നാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ 14 ദിവസം വിചാരണക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഒടുവില്‍ വിചാരണക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നല്‍കിയത്. ഇതിനിടെ നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി. ആത്മീയ ശക്തി കോടതിക്കുമേല്‍ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടായിരുന്നു സുപ്രീംകോടതി ഹരജി തളളിയത്. 2021 ഡിസംബര്‍ 29നാണ് കേസിലെ വാദം പൂര്‍ത്തിയായത്.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബുവും സുബിന്‍ കെ വര്‍ഗീസുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ രാമന്‍പിള്ളയും സി എസ് അജയനുമാണ് ഹാജരായത്. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മാത്രമായിരുന്നു പ്രതി. വൈക്കം ഡി വൈ എസ് പി കെ സുഭാഷിനായിരുന്നു കേസന്വേഷണ ചുമതല.
Recommended Video

സമീപകാലത്ത് സമാനതകളില്ലാതെ കേരളം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന ആരോപണം. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പുമായി ഫ്രാങ്കോ മുളക്കല്‍. സിസ്റ്റര്‍ അഭയ കേസിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഏറെ കോളിളക്കമുണ്ടായ കേസായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസ്.












Click it and Unblock the Notifications