ടെക്നോപാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ
തിരുവനന്തപുരം:ടെക്നോപാർക്കിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി രേഖ ഹരിയാണ് അറസ്റ്റിലായത്. ചാത്തന്നൂർ ശീമാട്ടി സ്വദേശി അഭിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. യു.എസ്.ടി ഗ്ലോബൽ എന്ന കമ്പനിയിൽ അഭിക്ക് ഡ്രൈവർ തസ്തികയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് 50,000രൂപ വാങ്ങുകയായിരുന്നെന്ന് പരാതിയില് പറയുന്നു.
കല്ലുവാതുക്കലുള്ള ഒരു പൂജാരിയുടെ സുഹൃത്തായ ചാത്തന്നൂർ സ്വദേശി രാജേഷാണ് യുവതിയെ അഭിക്ക് പരിചയപ്പെടുത്തിയത്. യുവതി രാജേഷിന്റെ ബന്ധുവാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ 10ന് രാജേഷിന്റെ ചാത്തന്നൂർ കോയിപ്പാട്ടുള്ള വീട്ടിൽ രേഖയെത്തി അഭിയുമായി സംസാരിക്കുകയും ചെയ്തു. യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജരാണെന്ന് പറയുകയും കമ്പനിയുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് അടുത്ത ദിവസം 50,000 രൂപ കോയിപ്പാട്ടുള്ള വീട്ടിൽ വച്ച് യുവതിക്ക് കൈമാറി. ഈ മാസം 19ന് നിയമന ഉത്തരവ് ലഭിക്കുമെന്നും രേഖ പറഞ്ഞിരുന്നു. കഴിഞ്ഞ 13ന് കമ്പനിയുടെ പേരിൽ ലെറ്റർ വന്നെങ്കിലും ഇതിൽ സീൽ അടിച്ചിരുന്നില്ല. സംശയം തോന്നിയ കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലെറ്റർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് യുവതിയെ ഫോണിൽ വിളിച്ച് മറ്റൊരു സുഹൃത്തിനും ജോലി വേണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ തുക കൈമാറിയ വീട്ടിൽ വച്ച് പണം നൽകാമെന്നും പറഞ്ഞു. തുടർന്ന് ഇന്നലെ രാത്രി അഭി ചാത്തന്നൂർ പൊലീസിൽ പരാതി നൽകി യുവതിയെ വലയിലാക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോൾ യുഎസ്ടി ഗ്ലോബൽ എച്ച്ആർ മാനേജരാണെന്ന് പറയുകയും ഐ.ഡി കാർഡ് കാണിക്കുകയും ചെയ്തു. കാർഡിലുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരത്തുള്ള ഒരു വീട്ടിലെ ഫോൺ നമ്പരായിരുന്നു.
തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഓച്ചിറയിലുള്ള വീട്ടിൽ പരിശോധന നടത്തി. മുപ്പതോളം പേരുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പൊലീസ് കണ്ടെടുത്തു. നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. യു.എസ്.ടി ഗ്ലോബൽ കമ്പനി രേഖയ്ക്കെതിരെ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.