ഹൈക്കോടതി കെട്ടിടനിർമ്മാണ അപാകത പരിശോധിക്കുമെന്ന് മന്ത്രി; നോട്ടക്കുറവ് സംഭവിച്ചു!!
ആലപ്പുഴ: കേരള ഹൈക്കോടതിയുടെ കെട്ടിട നിർമ്മാണത്തിൽ അത്ഭുതകരമായ നോട്ടകുറവ് സംഭവിച്ചെന്ന് പൊതുമരാമകത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണത്തിന് നേതൃത്വം കൊടുത്ത ചീഫ് എന്‍ജിനിയര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനിയറില്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടും. പ്രവര്‍ത്തനങ്ങളുടെ ഫയല്‍ നേരിട്ട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നൂറു കോടിയിലധികം ചെലവിട്ട് 2006ല്‍ ഉദ്ഘാടനം ചെയ്ത ബഹുനില സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പഠനത്തിനായി തിരുച്ചിറപ്പിള്ളി എൻഐടിയെ സമീപിച്ചത്.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങില്‍ ഉള്‍പ്പെടെ വലിയ പോരായ്മകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി കെട്ടിടം നിര്‍മിക്കാന്‍ ഉപയോഗിച്ച സിമന്റും മണലും കമ്പിയും വെള്ളവും അടക്കം ഗുണനിലവാരം ഇല്ലാത്തതാകാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അടുത്തിടെ കോണ്‍ക്രീറ്റ് പൊളിഞ്ഞുവീഴുകയും മറ്റും ചെയ്തതോടെ ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്ന് ഫയലുകളടക്കം നീക്കിയിരുന്നു. കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച് രണ്ട് വര്‍ഷമായിട്ടും ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതിയോ പൊതുമരാമത്ത് വകുപ്പോ തയ്യാറായിരുന്നില്ല.