'ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്'...കൂട്ടബലാത്സംഗത്തിന്റെ ഇരയോട് കേരള പോലീസ് ചോദിച്ചത്
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിട്ടുണ്ട്
തിരുവനന്തപുരം: കൂട്ട ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എന്തായിരിക്കും. ഒരു സാധാരണ മനുഷ്യന് അത് ഒരിക്കലും മനസ്സിലായിക്കൊള്ളണം എന്നില്ല. അത് അത്രമാത്രം ഭീകരമായിരിക്കും. എന്നാല്‍ എങ്ങനെയാണ് നമ്മുടെ സമൂഹം ബലാത്സംഗത്തിന് ഇരയായവരോട് പെരുമാറാറുള്ളത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യ ലക്ഷ്മിയടെ ഫേസ്ബക്ക് പോസ്റ്റ് വായിച്ചാല്‍ ഹൃദയമുള്ള ആരുടേയും കണ്ണുകള്‍ നിറഞ്ഞ് പോകും. ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവമാണ് ഭാഗ്യ ലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്.
ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാള്‍ രൂക്ഷമാണ് പോലീസില്‍ നിന്ന് ലഭിച്ച പ്രതികരണം. പരാതി കൊടുത്തപ്പോള്‍ പോലീസുകാര്‍ യുവതിയോട് ചോദിച്ച ചോദ്യം കേരളത്തിന് തന്നെ അപമാനകരമാണ്.

കൂട്ടബലാത്സംഗം
ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഭര്‍ത്താവ് ആശുപത്രിയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു എന്നാണ് യുവതി ഭാഗ്യലക്ഷ്മിയോട് പറഞ്ഞതത്രെ.

ബലാത്സംഗം
അസ്വാഭാവികത തോന്നിയ യുവതി ബഹളമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വൃഥാവിലായി. ഒടുവില്‍ നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടില്‍ വച്ച് അവരെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

സന്ദര്‍ശകര്‍
വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നത്രെ ആ നാല് പേരും. അതില്‍ ഒരാള്‍ രാഷ്ട്രീയ നേതാവും ആണ്. അതുകൊണ്ടാണ് അവര്‍ വിളിച്ചപ്പോള്‍ സംശയങ്ങളേതും ഇല്ലാതെ യുവതി കൂടെ പോയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

തിരിച്ചെത്തിച്ചു
ബലാത്സംഗത്തിന് ശേഷം ആ നാല് പേരും ചേര്‍ന്ന് തന്നെ ആണ് യുവതിയെ വീട്ടില്‍ തിരിച്ചെത്തിച്ചത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയെ മാനസികമായി കൂടി തളര്‍ത്തുന്നതായിരുന്നു പിന്നീടുള്ള നീക്കം.

ഭീഷണി
എല്ലാത്തിന്റേയും വീഡിയോ എടുത്തിട്ടുണ്ടെന്നും നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് അറിയാമല്ലോ എന്നും നാല് പേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്രെ. പിന്നീട് ദുരിതപൂര്‍ണമായ ദിനങ്ങളായിരുന്നു.

മാസങ്ങള്‍ക്ക് ശേഷം
മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവതി സംഭവിച്ച കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

നാണക്കേട്
പരാതി കൊടുത്തത് പ്രകാരം നാല് പേരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതിന് ശേഷം പോലീസുകാരന്‍ ചോദിച്ച ചോദ്യമാണ് യുവതിയെ ബലാത്സംഗത്തേക്കാളേറെ തളര്‍ത്തിയത്. ' ഇവരില്‍ ആര് ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം ഉണ്ടായത്' എന്നായിരുന്നത്രെ ആ ചോദ്യം.

പരാതി പിന്‍വലിച്ചു
പോലീസിന്റെ മാനസിക പീഡനം ആയിരുന്നു തീരെ സഹിക്കാന്‍ പറ്റാതിരുന്നത്. അതോടെ യുവതി തന്നെ പരാതി പിന്‍വലിക്കുകയായിരുന്നുവത്രെ.

ക്രൂരത
ഇത്രയൊക്കെ ആയിട്ടും ആ നാല് ദുഷ്ടന്‍മാരുടെ ക്രൂരത അവസാനിച്ചില്ല. 'ഞങ്ങള്‍ നാല് പേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ ജീവിക്കുന്നത്' എന്നാണത്രെ ഭര്‍ത്താവിനോട് അവര്‍ ചോദിച്ചത്. യുവതിയെ ഉപേക്ഷിക്കാനും അവര്‍ പറഞ്ഞത്രെ.
ഫേസ്ബുക്ക്
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടാണ് യുവതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭാഗ്യലക്ഷ്മി ഈ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications