ഉപഭോക്താവിനോട് മോശം പെരുമാറ്റം: ഗ്യാസ് ഏജൻസി നഷ്ടപരിഹാരം നൽകണം
തിരുവനന്തപുരം: ഉപഭോക്താവിനോട് അപമര്യാദയായി പെരുമാറിയ ഗ്യാസ് ഏജൻസി ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരമായും 1000 രൂപ വ്യവഹാര ചെലവായും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം നിർദ്ദേശിച്ചു. അമ്പലത്തറ ഗുഹൻ ഗ്യാസ് ഏജൻസിയാണ് ഉപഭോക്താവായ പാച്ചല്ലൂർ സ്വദേശി എസ്.ആർ.ഷാജുവിന് നഷ്ടപരിഹാരം നൽകേണ്ടത്.
2013 -ൽ പുതുതായി കണക്ഷൻ എടുക്കാൻ ചെന്ന ഷാജുവിനോട് ഗ്യാസ് സ്റ്റൗ വാങ്ങാൻ ഗ്യാസ് ഏജൻസി നിഷ്കർഷിച്ചു. സ്വന്തമായി സ്റ്റൗ ഉളളതിനാൽ ഉടമയുടെ ആവശ്യം ഉപഭോക്താവ് നിരാകരിച്ചു. സ്റ്റൗ ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് ഉപഭോക്താവിൽ നിന്ന് ഉടമ 230 രൂപ വാങ്ങിയെങ്കിലും രസീത് നൽകാൻ കൂട്ടാക്കിയില്ല. പിന്നീട് ഉപഭോക്താവിന്റെ നിർബന്ധത്തിന് വഴങ്ങി രസീത് നൽകിയെങ്കിലും വീട്ടിൽ എത്തി സ്റ്റൗ പരിശോധിച്ചില്ല.
ഇക്കാരണം കാണിച്ച് ഉപഭോക്താവ് ജില്ലാ സപ്ളെെ ഒാഫീസർക്ക് പരാതി നൽകിയെങ്കിലും ഉടമ വഴങ്ങിയില്ല.സുതാര്യ കേരളത്തിലൂടെ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ അന്യായമായി ഈടാക്കിയ പണം ഉടമ മടക്കി നൽകി. കളക്ടർ ഉടമയെ താക്കീത് ചെയ്യുകയും ചെയ്തു.
അപമര്യാദയായി പെരുമാറിയതിനും സേവനത്തിൽ വീഴ്ച വരുത്തിയതിനും ഉടമയ്ക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിയ്ക്കാൻ കളക്ടർ ഉപഭോക്താവിനോട് നിർദ്ദേശിച്ചു. അഞ്ച് വർഷം നിശ്ചയദാർഢ്യത്തോടെ ഉപഭോക്താവ് സ്വയം കേസ് നടത്തിയാണ് ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരെ വിധി സമ്പാദിച്ചത്.