വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; ആളുകളെ മാറ്റിപാര്‍പ്പിച്ചു
മലപ്പുറം: ദേശീയപാതയില്‍ വളാഞ്ചേരിക്കടുത്തു വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തെത്തുടര്‍ന്നു ചോര്‍ന്ന വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റാനുള്ള ശ്രമം തുടരുന്നു. ഇന്നു രാവിലെ പതിനൊന്നു മണിക്കും വാതകം പൂര്‍ണമായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ എട്ട്മണിയോടെടയാണ് മംഗലാപുരത്തു നിന്നു പാചകവാതകം നിറച്ചു കൊല്ലത്തേക്കു പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഉടന്‍ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നതോടെ സമീപത്തെ ആളുകളെ മാറ്റി പാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.

പ്രദേശത്ത് വാഹനഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ കഞ്ഞിപ്പുര, മൂടാല്‍ വഴിയാണ് തിരിച്ചുവിട്ടത്. അഗ്‌നിരക്ഷാസേന ഇന്നലെ രാത്രി മുതല്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി ടാങ്കറിനു മുകളില്‍ വെള്ളം അടിച്ചുകൊണ്ടാണ് അപകടാവസ്ഥ ഒഴിവാക്കിയത്. 20,000 ലിറ്റര്‍ വാതകമാണ് ടാങ്കറിലുള്ളത്. ഇതിനിടെ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് രാമനാദപുരം സുദിയൂര്‍ സ്വദേശി ശരവണ പാണ്ഡ്യനെ (36) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ഉച്ചയോടെ മുഴുവനായി വാതകം മാറ്റാന്‍ കഴിയൂവെന്നാണ് വിവരം.
ദേശീയപാത അടച്ച് വാഹനങ്ങള്‍ അമ്പലപറമ്പ്് താണിയപ്പന്‍കുന്ന്് വഴി തിരിച്ച് വിട്ടു. പെന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഒയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി എം സീല്‍ വെച്ച് വാതക ചോര്‍ച്ച അടച്ചു.












Click it and Unblock the Notifications