അയ്യോ... അത് സാധാരണ വിവാഹമെന്ന് ഗീത ഗോപി എംഎൽഎ; സിപിഐ വിശദീകരണം തേടി!! എംഎൽഎ പെടും!!
തൃശ്ശൂർ: മകളുടെ വിവാഹം സാധാരണപോലെയാണ് നടന്നതെന്ന് സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ ഗീത ഗോപി. അതേസമയം സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടിക്കകത്തും ആര്‍ഭാട വിവാഹം വിവാദമായതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്.
വിവാഹങ്ങള്‍ ലളിതമായി നടത്തണമെന്ന് പാര്‍ട്ടിയുടെ തന്നെ നിര്‍ദേശമുളളപ്പോഴാണ് സിപിഐ എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം അരങ്ങേറിയത്. വിവാഹത്തിന് മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വൈറവലായി
മകള്‍ ആഭരണങ്ങള്‍ കൊണ്ട് മൂടി നില്‍ക്കുന്ന വിവാഹ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ചര്‍ച്ചകളും വിവാദങ്ങളും ആരംഭിക്കുന്നത്.
സാധാരണ വിവാഹം
അതേസമയം തന്റെ മകളുടേത് സാധാരണ വിവാഹം പോലെത്തന്നെയാണ് നടത്തിയതെന്നാണ് ഗീതാഗോപി വ്യക്തമാക്കിയിട്ടുള്ളത്.
വധു സർവ്വാഭരണ വിഭൂഷിത
സര്‍വാഭരണ വിഭൂഷിതയായാണ് ശില്‍പ്പ വിവാഹ വേദിയില്‍ എത്തിയത്. 95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
വിരുന്നു സൽക്കാരവും വിവാദത്തിൽ
ദേവസ്വം ഓഡിറ്റോറിയത്തില്‍ സസ്യേതര ഭക്ഷണം വിളമ്പാന്‍ കഴിയാത്തത് മൂലം തലേന്നാള്‍ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിലും വിരുന്ന് നടന്നിരുന്നു. ഈ വിരുന്ന് സല്‍ക്കാരവും വിവാദമായിട്ടുണ്ട്.
പാർട്ടിയിൽ ചർച്ച
ഈ മാസം പത്തിനുചേരുന്ന സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും ആര്‍ഭാട വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഭർത്താവ് ഗുരുവായൂർ ദേവസ്വം വകുപ്പിലെ ജീവനക്കാരൻ
ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് എംഎല്‍എയുടെ ഭര്‍ത്താവ്. അതായിരിക്കാം വിവാഹത്തിന് പൂന്താനം ഹാൾ ബുക്ക് ചെയ്തത്.
എംഎൽഎയാകുന്നത് രണ്ടാം തവണ
1995ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഗീത ഗോപി നാട്ടിക നിയമസഭ മണ്ഡലത്തിൽ നിന്നും രണ്ടാം തവണയാണ് എംഎൽഎയാകുന്നത്.
ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കണം
സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ മകളുടെ വിവാഹം.
എംഎൽഎയുടെ ഇരട്ടത്താപ്പ്
കല്ല്യാണ ധൂര്‍ത്തിനെ സംബന്ധിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ ശക്തിപ്പെടുമ്പോള്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയ്ക്കു സമീപമായിരുന്നു ഗീത ഗോപി എംഎല്‍എയുടേയും സ്ഥാനം. ചര്‍ച്ചയ്ക്കിടെ ഡെസ്‌കില്‍ അടിച്ച് ഗീതാ ഗോപി തന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എംഎൽഎയുടെ ഇരട്ടത്താപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ആരും പ്രതികരിച്ചില്ല
തനിക്കെതിരെ ഉയരുന്ന ചര്‍ച്ചകളോട് ഗീതാ ഗോപിയോ പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് സിപിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.