ലൈംഗിക പീഡനത്തിനിരയായ പതിമൂന്നുകാരി മരിച്ചു; കേസിൽ വിചാരണ തുടങ്ങി
കാസറഗോഡ്: പതിമൂന്ന് കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിന്റെ വിചാരണ കാസറഗോഡ് ജില്ലാ അഡിഷണൽ സെഷൻസ്(ഒന്ന് ) കോടതിയിൽ ആരംഭിച്ചു. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിൽ താമസിക്കുന്ന രാജു (38) പ്രതിയായ കേസിന്റെ വിചാരണക്കാണ് തുടക്കമായത്. 2015 സെപ്റ്റംബർ 29 ന് വൈകുന്നേരം രാജു പതിമൂന്നുകാരിയെ വീട്ടിൽ തനിച്ചായിരുന്നു സമയത്ത് ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് രാജുവിനെതിരെ ചിറ്റാരിക്കൽ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രാജുവിനെ പോലീസ് പിന്നീട് അറസ്റ് ചെയ്യുകയും വെള്ളരിക്കുണ്ട് സി.ഐ അന്വേഷണം പൂർത്തിയാക്കിയശേഷം ഹൊസ്ദുർഗ് ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( രണ്ട്) കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രാജു തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയത്.
പെൺകുട്ടി പീഡനത്തിന് ഇരയായാതായി ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ ഫയലുകൾ വിചാരണയിക്കായി ഹൊസ്ദുർഗ് കോടതി കാസറഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു. പീഡനത്തിനിരയായി നാലുമാസത്തിനു ശേഷം അസുഖം ബാധിച്ച് പെൺ കുട്ടി മരണപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.