സ്വർണ വില എന്തൊരു ചതി; ആഭരണപ്രേമികളുടെ കൈപൊള്ളും..ഇന്നത്തെ പവൻ , ഗ്രാം നിരക്ക്
കൊച്ചി: തുടർച്ചയായ വർധനവിനിടെ കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ആഭരണപ്രേമികൾ. പവന് ഒറ്റയടിക്ക് 440 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഗ്രാമിന് 55 രൂപയും. ഇതോടെ ഈ കുറവ് തുടരുമെന്ന പ്രതീക്ഷയിലായിരുന്നു സ്വർണപ്രിയർ. എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു.
പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 73,880 രൂപയാണ് ഇന്നത്തെ വില, ഇന്നലെ 7368 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്ന് 9235 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിന് 10,075 രൂപയും 18 കാരറ്റിന് ഒരു ഗ്രാമിന് 7,556 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ന് വെള്ളി വിലയും വർധിച്ചു. വെള്ളിക്ക് ഇന്നലെ 114 രൂപയായിരുന്ന വില ഇന്ന് 120 ലെത്തി.

ജൂൺ 14 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിലെ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മെയ് 15 ന് രേഖപ്പെടുത്തി 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 80,000 രൂപ കൊടുക്കണം. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം. 5 ശതനമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ചേർത്ത് കണക്ക് കൂട്ടിയാൽ 5 പവൻ വാങ്ങാൻ (40 ഗ്രാം) 4 ലക്ഷം രൂപയ്ക്ക് അടുത്ത് വരും. പത്ത് പവന് (80 ഗ്രാം) 8 ലക്ഷം രൂപയ്ക്ക് അടുത്തും. വിവാഹ ആവശ്യങ്ങൾക്കുള്ള വ്യത്യസ്ത ഡിസൈനുള്ള ആഭരണങ്ങൾക്ക് 25-35 ശതമാനം വരെ പണിക്കൂലി ഈടാക്കുമെന്ന് മറക്കേണ്ട.
ഇനിയെന്ത് സംഭവിക്കും
ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. നിലവിൽ രാജ്യാന്തര വിപണയിൽ ഔൺസിന് 3700 ഡോളറിന് താഴെയാണ് വില. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടയിലും വില കത്തിക്കയറുന്നില്ലെന്നത് പ്രധാനമാണ്. സാധാരണ യുദ്ധ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ ഉയരാറുണ്ട്. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് തൊട്ട് പിന്നാലെ തന്നെ സ്വർണ വില ഉയർന്നിരുന്നു. പ്രത്യാക്രമണം നടത്തുമെന്ന ഇറാന്റെ മുന്നറിയിപ്പും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനെതിരെ യുഎസ് രംഗത്തെത്തിയതും സ്വർണ വിലയിലെ വലിയ കുതിപ്പിന് വഴിവെച്ചിരുന്നു.
നിലവിൽ സ്വർണ വിലയിൽ വലിയ മാറ്റം പ്രകടമല്ലാത്തതിന് പ്രധാന കാരണം യുഎസിന്റെ പിൻമാറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ഇറാനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയ യുഎസ് ആ നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കുമെന്നാണ് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. റിപബ്ലിക്കൻ പാർട്ടിയിലും ട്രംപിന്റെ നീക്കത്തിനെതിരെ കടുത്ത എതിർപ്പ് ഉയരുന്നുണ്ടെന്നും തീരുമാനത്തിലെ പിന്നോട്ട് പോക്കിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് ഈ വർഷം പലിശ നിരക്കിൽ കുറവ് വരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സ്വാഭാവികമായും സ്വർണത്തിന്റെ പ്രീതി ഉയർത്തും. എന്നാൽ യുഎസ് പണപ്പെരുപ്പത്തിലേക്ക് എന്ന ഫെഡ് മുന്നറിയിപ്പ് നിക്ഷേപകരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇതാണ് സ്വർണ വില കുറയാൻ കാരണമായത്. എന്നാൽ പലിശ നിരക്ക് കുറച്ചാൽ സ്വർണത്തിന് അത് നേട്ടമാകും. കേന്ദ്രബാങ്കുകൽ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും സ്വർണ വിലയിലെ വർധനവിന് നയിക്കും.












Click it and Unblock the Notifications