പിടിവിട്ട് കുതിക്കുന്ന സ്വർണം: ആഭരണത്തിന് ഡിമാന്റില്ല, പക്ഷെ കേരളത്തില്‍ നേട്ടം കൊയ്യുന്നത് ഇവർ
കൊച്ചി: കഴിഞ്ഞ ദിവസം റെക്കോർഡ് നിരക്കിലേക്ക് കുതിച്ചെങ്കിലും വിഷു ദിവസത്തില്‍ അശ്വാസമായി സ്വർണ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു. ഇതോടെ കേരള വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5595 രൂപയും എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.
സ്വർണ വിലിയില്‍ ഇന്ന് കുറവുണ്ടായെങ്കിലും സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലാണ് ഇപ്പോഴും വില്‍പ്പന നടക്കുന്നത്. സ്വർണ വിലയിലെ ഈ വർധനവ് ജ്വല്ലറികള്‍ക്ക് തിരിച്ചടിയാവുമ്പോള്‍ നേട്ടമാക്കുന്നത് ഒരു ഗ്രാം സ്വർണത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളാണ്. മറ്റ് സംസ്ഥാനങ്ങളേ അപേക്ഷിച്ച് തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ ഏറ്റും കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.

ചെമ്പിലോ വെള്ളിയിലോ നിർമ്മിക്കുന്ന ആഭരണങ്ങളില്‍ 24 കാരറ്റ് ഒരു ഗ്രാം സ്വർണം പൊതിഞ്ഞാണ് വില്‍പ്പന. സാധാരണ സ്വർണാഭരണത്തേക്കാള്‍ വില വളരെ കുറവാണെങ്കിലും കാഴ്ചയിലും ഡിസൈനിലും സ്വർണാഭരണങ്ങളോട് കിടപിടിക്കുന്നത് തന്നെയായിരിക്കും ഈ ആഭരണങ്ങള്‍. സ്വർണത്തിന്റെ കുതിച്ചുയരുന്ന വില കാരണം പരമ്പരാഗത സ്വർണ്ണാഭരണങ്ങളുടെ വിൽപ്പന വൻതോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വില്‍പ്പന വലിയ തോതില്‍ ഉയരുന്നത്.
കൊവിഡ്-19 വർഷങ്ങളിൽ വിൽപ്പനയിൽ മന്ദതയുണ്ടായെങ്കിലും അതിന് ശേഷം വലിയ തോതില്‍ തിരികെ വരാന്‍ സാധിച്ചുവെന്നാണ് കച്ചവടക്കാർ തന്നെ പറയുന്നത്. "സ്വർണ്ണത്തിന്റെ വിലവർദ്ധനയ്‌ക്കൊപ്പം പണിക്കൂലിയും വർദ്ധിക്കുന്നതിനാൽ പരമ്പരാഗത ആഭരണങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു. എന്നാല്‍ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങൾക്ക് ഞങ്ങൾക്ക് ഒറ്റ നിരക്കാണ് ഉള്ളത്, മേക്കിംഗ് ചാർജുകൾ ഇല്ല,'' വൺഗ്രാം ജ്വല്ലറിയിലെ പ്രമുഖ ഗ്രൂപ്പായ പറക്കാട്ട് ജ്വല്ലറി ഡയറക്ടർ പ്രീതി പ്രകാശിനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണ ആഭരണങ്ങളുടെ പണിക്കൂലി ഏറ്റവും കുറഞ്ഞ് 3 ശതമാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. എന്നാല്‍ ഡിസൈനിങിന് അനുസരിച്ച് അത് 20 ശതമാനം വരെയാവും. അതേസമയം ഒരു ഗ്രാം ആഭരണങ്ങളുടെ വില 1,000 രൂപയിൽ താഴെ മുതൽ 10,000 രൂപ വരെയാണ്. ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ ലെയറിങ്ങിനെ അനുസരിച്ച് ഇത് വ്യത്യാസപ്പെടു എന്നിരുന്നാലും താഴ്ന്ന, ഇടത്തരം വരുമാനമുള്ളവർക്ക് ഇത് താങ്ങാനാവുന്നതാണ്.
അടുത്തിടെ സ്വർണ വിലയിലെ കുതിപ്പിനെ തുടർന്ന് ഒരു ഗ്രാം ആഭരണങ്ങൾക്ക് 1,000-2,000 രൂപ വരെ വില വർധിച്ചിട്ടുണ്ട്. പരമ്പരാഗത ആഭരണങ്ങൾക്ക്, ഒരു ഉപഭോക്താവ് 2 പവൻ ) ആഭരണത്തിന് മേക്കിംഗ് ചാർജ് ഉൾപ്പെടെ ഒരു ലക്ഷം രൂപയാണ് നല്‍കേണ്ടി വരുന്നത്. "സ്വർണ്ണ വിലയിലെ കനത്ത വർധനവിന് ശേഷം ഞങ്ങൾ ശ്രദ്ധിച്ച ഒരു മാറ്റം, ഇടത്തരം വരുമാനക്കാർ പോലും തങ്കത്തില്‍ പൊതിഞ്ഞ് ആഭരണങ്ങൾ വാങ്ങാൻ വരുന്നു എന്നതാണ്. നേരത്തെ, ഞങ്ങളുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരായിരുന്നു, "ഐശ്വര്യ വൺ ഗ്രാം ഡിസൈനർ ജ്വല്ലറിയുടെ ഉടമ എൽ സുരേഷ് പറയുന്നു.

ഉപഭോക്തൃ താൽപ്പര്യം മാറുന്നതും തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. വിവാഹസമയത്ത് സാധാരണയായി ധരിക്കുന്ന സ്വർണ ആഭരണങ്ങൾ ചടങ്ങിന് ശേഷം ലോക്കറുകളിലേക്ക് മാറ്റി പിന്നീട് തങ്കത്തില്‍ പൊതിഞ്ഞ ആഭരണം ധരിക്കാനാണ് ഇപ്പോള്‍ പൊതുവെ താല്‍പര്യമെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്. വസ്ത്രങ്ങള്‍ക്ക് അനുസരിച്ച് തങ്ങള്‍ക്ക് താല്‍പര്യമുള്ള മോഡലുകളില്‍ കുറഞ്ഞ നിരക്കില്‍ ഇത് വാങ്ങി സൂക്ഷിക്കാനാവും.
സാധാരണ ആഭരണങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതും മോഷ്ടിക്കപ്പെട്ടാല്‍ വലിയ നഷ്ടമില്ല എന്നതുമൊക്കെ ഇത്തരം ആഭരണങ്ങളെ ജനപ്രിയമാക്കുന്ന ഘടകമാണ്. എന്നാൽ പരമ്പരാഗത സ്വർണ്ണാഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവ ജീവിത കാലം മുഴുവനായി ഇവ നിലില്‍ക്കില്ല. നന്നായി പരിപാലിച്ചാൽ വർഷങ്ങളോളം ഇവ ഉപയോഗിക്കാനാകും, എന്നാൽ മറ്റ് ആഭരണങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മാത്രമേ അവയ്ക്ക് ചെലവാകൂ എന്നതിനാൽ ഉപഭോക്താക്കൾ ഇത് കാര്യമായി എടുക്കുന്നില്ല.
കല്യാണ ഫോട്ടോഷൂട്ടുകള്‍ക്ക് പോലും പലപ്പോഴും ഇത്തരം ആഭരണങ്ങളാണ് വ്യാപകമായി ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയം. "ഇത്തരം ഫോട്ടോ ഷൂട്ടുകൾക്കായി പലരും നമ്മുടെ ആഭരണങ്ങളാണ് ഇഷ്ടപ്പെടുന്നത്. ആഭരണങ്ങൾക്ക് വില കുറവായതിനാൽ പല മോഡലുകളിലുള്ളത് എടുക്കാം. കൂടതെ മാല മോഷ്ടാക്കളെ പേടിക്കേണ്ടതുമില്ല,' കച്ചവടക്കാർ വ്യക്തമാക്കുന്നു.
അതേസമയം, ചില്ലറ വിൽപനശാലകളിലെ വ്യാപാരം മന്ദഗതിയിലായതിനാൽ സ്വർണവിലയിലെ വർധന ആയിരക്കണക്കിന് സ്വർണപ്പണിക്കാരെയും അനുബന്ധ തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
"സ്വർണ്ണാഭരണ തൊഴിലാളികൾക്ക് സാധാരണ സ്വർണ്ണ വിലയുടെ ഒരു ശതമാനമാണ് കൂലി. കേരള ഡിസൈനുകൾക്ക് 2.5 മുതൽ 3 ശതമാനം വരെ ലഭിക്കും. സ്വർണവില ഉയരുമ്പോൾ, ശതമാനം മാറില്ലെങ്കിലും അവർക്ക് കൂടുതൽ ലഭിക്കും. എന്നാൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ വിൽപന കുറഞ്ഞതോടെ ആഴ്ചയിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇവർക്ക് ജോലി ലഭിക്കുന്നത് എന്നതാണ് പ്രശ്‌നം. വലിയ ഡിസൈനിങ്ങുകള്‍ സംസ്ഥാനത്തിന് പുറത്താണ് വരുന്നത്'' ജ്വല്ലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ) ജനറൽ സെക്രട്ടറി എ കെ സാബുവിനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications