സ്വർണ വില വീണ്ടും കുറഞ്ഞ് 60000 രൂപയിലേക്ക് എത്തും? ഇനിയെന്ത് സംഭവിക്കും? വിദഗ്ധർ പറയുന്നു
കേരളത്തിൽ സ്വർണ വില ഇന്ന് ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 120 രൂപ താഴ്ന്ന് 11,540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി. രാവിലെ 97,360 രൂപയായിരുന്നു പവന് വില. ഇതോടെ ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 3440 രൂപയാണ്. ഈ പോക്ക് പോയാൽ സ്വർണ വില ഇനിയും ഇടിഞ്ഞ് വീഴുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിനുള്ള സാധ്യത തന്നെയാണ് നിലനിൽക്കുന്നതെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധയായ ഡോ മേരി ജോർജ് നൽകുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ
'ഇനിയും ഇതുപോലെയുള്ള ചാഞ്ചാട്ടം വരുന്ന കുറേ ദിവസങ്ങളിലും പ്രതീക്ഷിക്കാം. ഇന്നലെ രാവിലെ 97360 ആയിരുന്ന വില വൈകുന്നേരം ആയപ്പോഴത്തേനും 95760 ആയി. ഇന്നത് 93000ത്തിന്റെ മുകളിലേക്ക് താഴുന്നു. എന്ന് വെച്ചാൽ ഇനി താഴേക്ക് താഴേക്ക് വരാനുള്ള സാധ്യത നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ അത് കരുതിക്കൊണ്ട് പെട്ടെന്ന് ഒരുപാട് താഴും ,താഴേക്ക് തന്നെ പോകും എന്ന് പ്രതീക്ഷിക്കരുത്. കാരണം ഇന്ത്യയല്ല സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന ഒരു ഘടകം. ദീപാവലിയുടെ ഭാഗമായി സ്വർണത്തോടുള്ള താത്പര്യം ഇന്ത്യയിലും കേരളത്തിലും കുറഞ്ഞിട്ടുണ്ട്. പക്ഷേ കേരളത്തിൽ എപ്പോഴും സ്റ്റെഡിയായി നിൽക്കും സ്വർണത്തോടുള്ള മോഹം.

സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത് ആഗോള അനിശ്ചിതാവസ്ഥകളാണ്. ആ പ്രതിസന്ധികളൊന്നും തീർന്നിട്ടില്ല. ഗാസ ഇസ്രയേൽ വെടി നിർത്തിയെങ്കിലും ഇടക്കൊരു വെടി ഉതിർത്തു. റഷ്യ ഇപ്പോഴും യുക്രൈന് നേരെ ബോംബോങ്ങി നിൽക്കുകയാണ്. അതുകൊണ്ടാണ് ട്രംപ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യയോടും യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെടുന്നത്. അതുപോലെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ സമാധാനം ആയിട്ടില്ല .മാത്രവുമല്ല ട്രമ്പിനെതിരെ യുഎസ്സിൽ തന്നെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. കാരണം ട്രമ്പിന്റെ വ്യാപാരനയം മൂലം അവിടുത്തെ സോയാബീൻ കൃഷി ചെയ്തത് മുഴുവനും നശിപ്പിച്ചു കളയേണ്ടതായിട്ട് വന്നു. അതുപോലെ തന്നെയാണ് മറ്റു രാജ്യങ്ങളുമായിട്ടുള്ള വ്യാപാര കെണികൾ.
അമേരിക്കക്കാർ തന്നെ വലിയ വിലക്കയറ്റം അനുഭവിക്കുന്നുണ്ട്. അതുപോലെതന്നെ എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട് .അമേരിക്കയിൽ ഇതൊക്കെ ഒന്ന് ആറി തണുത്താൽ മാത്രമേ ഡോളറിന്റെ മൂല്യം സ്ഥിരതയിൽ എത്തു. ഡോളറിന്റെ മൂല്യം സ്ഥിരതയിൽ എത്തിയാൽ ഇപ്പോ സ്വർണത്തിലേക്ക് നിക്ഷേപിക്കുന്ന ഒരുപാട് നിക്ഷേപങ്ങൾ ഉണ്ട്. വലിയ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരി മേഖലയുടെയും പണമാണ്. ഡോളറിന്റെ മൂല്യത്തിലുള്ള അനിശ്ചിതത്വം ഒക്കെ കാരണം അവിടേക്കൊക്കെ പോകേണ്ട നിക്ഷേപങ്ങളാണ് ഇപ്പോൾ സ്വർണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
പതുക്കെ ഓഹരിവിപണി സ്ഥിരമാകുമ്പോൾ ഈ സ്വർണത്തിൽ നിന്ന് ഓഹരിവിപണിയിലേക്കും അതുപോലെ അമേരിക്കൻ ഡോളർ സ്ഥിരത കൈവരിക്കുമ്പോൾ സ്വർണത്തിൽ നിന്ന് അമേരിക്കൻ ഡോളറിലേക്കും ഒരുപാട് നിക്ഷേപങ്ങൾ ഒഴുകും. അങ്ങനെ ഒഴുകുമ്പോഴാണ് സ്വർണത്തിന്റെ വില ക്രമമായി കുറഞ്ഞു കുറഞ്ഞ് വരിക. അങ്ങനെ സംഭവിച്ചാൽ സ്വർണ വില എഴുപതിനായിരത്തിലേക്കും അറുപതിനായിരത്തിലേക്കുമൊക്കെ കുറയുമെന്ന് തന്നെയാണ് ശുഭപ്രതീക്ഷ', മേരി ജോർജ് പറഞ്ഞു.
ഒക്ടോബർ ഇതുവരെ സ്വർണവില ഇങ്ങനെ
ഒക്ടോബർ ഒന്നിന് 87,440-ൽ ആരംഭിച്ച സ്വർണ വില ഒക്ടോബർ മൂന്നോടെ 86,920 ആയി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. ഒക്ടോബർ നാല് മുതൽ വില ക്രമാനുഗതമായി വീണ്ടെടുത്ത്, 87,560-ലേക്ക് ഉയർന്നു. ഒക്ടോബർ എട്ടിന് രാവിലെയോടെയാണ് വില 90,000 കടന്നത്. രാവിലെ 90,320 ആയും വൈകുന്നേരത്തോടെ 90,880 ആയും വില ഉയർന്നു. ഒക്ടോബർ 10-ന് രാവിലെ വിലയിടിഞ്ഞ് 89,680 ആയി. വൈകുന്നേരം വില വീണ്ടും കുതിച്ച് 90,720 ലേക്ക് കടന്നു. തൊട്ടടുത്ത ദിവസം വില 91,000ത്തിലേക്ക് കുതിച്ചു. അവിടെ നിന്ന് മൂന്ന് ദിസം കൊണ്ട് വില 94,360-ൽ എത്തി. ഒക്ടോബർ 17-നും ഒക്ടോബർ 21-നും രാവിലെ 97,360 എന്ന ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. എന്നാൽ, ഒക്ടോബർ 18-ന് 95,960 ആയും, ഒക്ടോബർ 20-ന് 95,840 ആയും, ഒക്ടോബർ 21-ന് വൈകുന്നേരം 95,760 ആയും നേരിയ ഇടിവ് രേഖപ്പെടുത്തി.












Click it and Unblock the Notifications