സ്വർണ വില വെറുതെ കുറയുന്നതല്ല; കാരണം ഇതാണ്; ഇനിയും ഇടിയുമോ? സാധ്യത ഇങ്ങനെ
റെക്കോർഡ് നിരക്കിലേക്ക് കുതിച്ചുകൊണ്ടിരുന്ന സ്വർണ വിലയില്‍ വലിയ തോതിലുള്ള ഇടിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്വർണ വിലയില്‍ പവന് 280 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 91720 രൂപയിലുണ്ടായിരുന്ന വില ഒരിക്കല്‍ കൂടെ 92000 ല്‍ എത്തി. എന്നാല്‍ ഉച്ചയോടെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടിയ വിലയുടെ മൂന്ന് ഇരട്ടിയോളം ഇടിഞ്ഞു.
പവന് 800 രൂപയായിരുന്നു ഉച്ചക്ക് ശേഷം കുറഞ്ഞത്. ഇതോടെ വില 91200 രൂപയിലേക്ക് എത്തി. സംസ്ഥാനത്ത് രണ്ടാഴ്ചക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവു കുറഞ്ഞ നിരക്കുമാണ് ഇത്. ഒക്ടോബർ 21 ന് രേഖപ്പെടുത്തിയ പവന് 97360 രൂപ എന്നതാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാല്‍ അന്ന് വൈകീട്ടോടെ തന്നെ വില തിരിച്ചിറങ്ങാന്‍ തുടങ്ങി.

ആഗോള സ്വർണ വിലയിലെ ഏറ്റക്കുറച്ചിലാണ് കേരളത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം 4 വെള്ളിയാഴ്ച സ്വർണവില ഔൺസിന് 4,112 ഡോളറായി താഴ്ന്നു. അതായത് ഈ ആഴ്ച മാത്രം വിലയില്‍ ഏകദേശം 3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്.
സ്വർണ വില കുറയാനുള്ള കാരണങ്ങള്‍
സ്വർണവിലയുടെ ഈ ഇടിവ്, യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ സമീപകാല നിലപാടുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. വ്യാപാര യുദ്ധത്തിന്റെ അനിശ്ചിതത്വം സ്വർണത്തിന്റെ ആവശ്യകത വർധിപ്പിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും ഒരു ധാരണയില്‍ എത്തുമെന്ന പ്രതീക്ഷയാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്.
യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ പ്രതീക്ഷകൾ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ചൈനീസ് നേതാവ് ഷീ ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും അടുത്ത് തന്നെ നടന്നേക്കും. ഇത്തരം നീക്കങ്ങള്‍ വ്യാപാര കരാറിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി നിൽക്കുകയാണ്. അതായത് വ്യാപാര യുദ്ധത്തിന്റെ അനിശ്ചിതത്വം സ്വർണത്തെ സുരക്ഷിത ആസ്തിയാക്കി മാറ്റിയിരുന്നു. എന്നാൽ, ഇപ്പോൾ ഒരു കരാറിന്റെ സാധ്യത കൂടുതലായതോടെ, ആവശ്യകത കുറഞ്ഞു.
പലിശ നിരക്ക് കുറയ്ക്കൽ പ്രതീക്ഷ
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് (0.25%) പലിശ നിരക്ക് കുറയ്ക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (CPI) 3.1 ശതമാനമായിരുന്നാൽ ഇത് സ്ഥിരീകരിക്കപ്പെടും. പലിശ നിരക്ക് കുറയുന്നത് സാധാരണയായി സ്വർണവിലയെ പിന്തുണയ്ക്കുമെങ്കിലും, ഇപ്പോൾ ഇത് നിക്ഷേപകരാൽ 'ഫാക്ടർ ഇൻ' ചെയ്യപ്പെട്ടിരിക്കുന്നു, അതായത് വിലയിൽ ഇതിന്റെ പ്രതിഫലനം ഇതിനകം ഉണ്ടായി.
'ഓവർഹീറ്റിങ്
കഴിഞ്ഞ ആഴ്ചകളിൽ സ്വർണം അമിതമായി ഉയർന്നത് ഒരു 'കറക്ഷൻ' (തിരുത്തൽ) ആവശ്യമാക്കി. നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക് ഒഴുകിയെങ്കിലും, ഇപ്പോൾ സാഹചര്യങ്ങൾ മാറുന്നതോടെ വില സ്ഥിരതയിലേക്ക് തിരിച്ചുവരുന്നു.
ഇടിഎഫുകളിലെ ഔട്ട്ഫ്ലോ
സ്വർണ ഇടിഎഫുകളിൽ നിന്നുള്ള വൻതോതിലുള്ള പണം പിൻവലിക്കൽ, പ്രത്യേകിച്ച് ഒക്ടോബർ 21-ലെ ഇടിവിന് കാരണമായി. വലിയ തോതിലുള്ള ലാഭമെടുപ്പാണ് ഇതിന് പിന്നാലെ നടന്നത്. ഇത് വിപണിയിലെ ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു.
ഇടിവ് തുടരുമോ?
അടുത്ത ദിവസങ്ങളിൽ സ്വർണവില മിതമായ നിലയിൽ തുടരുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ ചൈന-യുഎസ് വ്യാപാര ചർച്ചകളുടെ ഫലം നിർണായകമാണ്. ഒരു കരാർ ഉണ്ടായാൽ, സ്വർണത്തിന്റെ ആവശ്യകത കുറയും. തർക്കം തുടരുകയാണെങ്കില്‍ വിലയെ വീണ്ടും ഉയർത്തും. "താല്‍ക്കാലികമായി ഇടിവ് രേഖപ്പെടുത്തുമെങ്കിലും സ്വർണം ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിത നിക്ഷേപമായി തുടരും," എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications