സ്വപ്നയുടെ കാൾ ലിസ്റ്റിൽ മന്ത്രി ജലീലും! ശിവശങ്കറിനെ സരിത്ത് പലവട്ടം വിളിച്ചു, ഫോൺരേഖ പുറത്ത്!
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌നയും നിരവധി തവണ എം ശിവശങ്കറിനെ വിളിച്ചതായി വിവരം. സ്വപ്‌നയുടെ ഫോണ്‍വിളിപ്പട്ടികയില്‍ മന്ത്രി കെടി ജലീലും ഉള്‍പ്പെട്ടിരിക്കുന്നതായാണ് ഏഷ്യാനെററ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഫോൺ രേഖ പുറത്ത്
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്‌നയുടേയും ഫോണ്‍വിളി പട്ടികയില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി നേരത്തെ തന്നെ സൂചനകള്‍ പുറത്ത് വന്നിരുന്നു. സ്വപ്‌നയുടേയും സരിത്തിന്റെയും ഒരു നമ്പറില്‍ നിന്നുളള ഒരു മാസത്തെ ഫോണ്‍ കോളുകളുടെ പട്ടികയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്.
സരിത്ത് ശിവശങ്കറിനെ വിളിച്ചു
എം ശിവശങ്കറിനെ സരിത്ത് നിരവധി തവണ വിളിച്ചതായാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ സരിത്ത് ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. മാത്രമല്ല മന്ത്രി കെടി ജലീലുമായും സ്വപ്ന ഫോണില്‍ സംസാരിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. 9 തവണയാണ് മന്ത്രി കെടി ജലീലുമായി സ്വപ്‌ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ടത് എന്നും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു.
കോൾ ലിസ്റ്റിൽ മന്ത്രിയും
ജൂണ്‍ മാസത്തിലാണ് കെടി ജലീലും സ്വപ്‌ന സുരേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. സ്വപ്‌ന സുരേഷ് ഫോണില്‍ ബന്ധപ്പെട്ട വിവരം മന്ത്രി കെടി ജലീല്‍ സമ്മതിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വപ്‌ന സുരേഷിനെ വിളിച്ചത് എന്നാണ് മന്ത്രി പറയുന്നത്. റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കുന്നു.
Recommended Video
വിശദീകരിച്ച് മന്ത്രി
റംസാന്‍ മാസത്തിലടക്കം യുഎഇയില്‍ നിന്നും തീരദേശ പ്രദേശങ്ങളിലേക്ക് അടക്കം റിലീഫ് കിറ്റുകള്‍ വരാറുണ്ട്. കൊവിഡ് കാരണം ഇത്തവണ അതുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയുമായി വിളിച്ചത് എന്നും മന്ത്രി കെടി ജലീല്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഫോണ്‍വിളികളെ കുറിച്ചുളള വിവരം പുറത്ത് വന്നിട്ടുണ്ട്.
അറ്റാഷെയും വിളിച്ചു
അറ്റാഷെയെ നിരവധി തവണ സ്വപ്‌നയും സരിത്തും വിളിച്ചിട്ടുണ്ടെന്നാണ് ഫോണ്‍ രേഖകള്‍. ജൂണ്‍ 24, 26 തിയ്യതികളില്‍ അറ്റാഷെയുമായി ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സ്വര്‍ണം കടത്തല്‍ നടന്നിട്ടുണ്ട് എന്നാണ് വിവരം. ഒളിവില്‍ പോകുന്നതിന് മുന്‍പ് സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റിന് പരിസരത്തുണ്ടായിരുന്നതായും വിവരം പുറത്ത് വന്നിരിക്കുന്നു.
ശിവശങ്കറിന്റെ വീട്ടിൽ കസ്റ്റംസ്
സ്വപ്‌നയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനത്തിലാണ് ഈ വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് സ്വര്‍ണ്ണക്കടത്തിന്റെ ഗൂഢാലോചന നടന്നത് എന്നാണ് സംശയം. അതിനിടെ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി. മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
പേഴ്‌സണല്‍ സ്റ്റാഫും പട്ടികയിൽ
മന്ത്രി കെടി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആയ നാസര്‍ മുത്തുമുട്ടത്തിനേയും ഇവര്‍ ഫോണില്‍ വിളിച്ചതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. പലവട്ടം ഫോണ്‍ വിളികള്‍ സ്വപ്‌നയും സരിത്തും നടത്തിയിട്ടുണ്ട്. കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്ന നിലയ്ക്കാണ് സംസാരിച്ചത് എന്നും കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയത് അറിഞ്ഞില്ലെന്നും നാസര്‍ പറയുന്നു. സരിത്ത് ഓഫീസില്‍ വന്നിരുന്നതായും നാസര്‍ വ്യക്തമാക്കി.