വാങ്ങിക്കുന്നത് ഒരു പവന്‍: പക്ഷെ സ്വർണം 7.328 ഗ്രാം മാത്രം, 5000 രൂപയോളം മറ്റൊരു ലോഹത്തിന്; എന്താണ് 916
സ്വർണ്ണം വാങ്ങുമ്പോള്‍ ആളുകള്‍ വിലയോടൊപ്പമോ അതിനേക്കാള്‍ ഏറെയോ പരിഗണിക്കുന്നതാണ് അതിന്റെ പരിശുദ്ധി. സ്വർണ്ണം വാങ്ങുന്ന ഏതൊരു വ്യക്തിയും ബി ഐ എസ് ഹാൾമാർക്കിങ്, 916, കെഡിഎം (കാരറ്റ്) തുടങ്ങിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സ്വർണ്ണത്തിന്റെ പരിശുദ്ധികള്‍ പരിശോധിക്കേണ്ടതാണ്.
കഴിഞ്ഞ വർഷം മുതലാണ് രാജ്യത്ത് സ്വർണത്തിന്റെ ഹാള്‍മാർക്കിങ് നിർബന്ധമാക്കി തുടങ്ങിയത്. സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, അതായത് ബി ഐ എസ് ആണ് സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത്. സ്റ്റാൻഡേർഡ് ബിഐഎസ് ലോഗോ, അസ്സെയിങ്, ഹാൾമാർക്കിങ് സെന്ററിന്റെ ലോഗോ/ നമ്പർ, ജ്വല്ലേഴ്സ് ഐഡന്റിഫിക്കേഷൻ മാർക്ക്/ ലോഗോ, കാരാറ്റിലും സൂക്ഷ്മതയിലുമുള്ള പ്യൂരിറ്റി മാർക്ക് തുടങ്ങിയവയായരിക്കും ഹാള്‍മാർക്ക് ചെയ്ത സ്വർണത്തില്‍ പതിച്ചിട്ടുണ്ടാകുക.

ശുദ്ധമായ സ്വർണം എന്ന് പറയുന്നത് 24 കാരറ്റാണ്. മറ്റ് യാതൊരു ലോഹവും ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ടാകില്ല. സ്വർണ്ണക്കട്ടിയും നാണയങ്ങളുമൊക്കെ 24 കാരറ്റില്‍ വാങ്ങാമെങ്കിലും ആഭരണങ്ങള്‍ അങ്ങനെ ലഭിച്ചില്ല. 24 കാരറ്റ് ആഭരണം കൊണ്ട് സ്വർണം നിർമ്മിക്കാന്‍ അത്ര എളുപ്പമല്ല എന്നുള്ളത് തന്നെയാണ് അതിന്റെ പ്രധാന കാരണം.
സാധാരണ ഗതിയില്‍ 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണം കൊണ്ടാണ് ആഭരണം തയ്യാറാക്കുന്നത്. നമ്മള്‍ പരസ്യത്തിലും മറ്റും കേട്ട് വരുന്ന ബി ഐ എസ് 916 ഹാള്‍മാർക്കിങ് നല്‍കുന്നത് 22 കാരറ്റ് സ്വർണ്ണത്തിന്. 100 ഗ്രാം 22 കാരറ്റ് സ്വർണത്തില്‍ 91.6 ഗ്രാം മാത്രമായിരിക്കും പരിശുദ്ധ സ്വർണ്ണം. ശേഷിക്കുന്ന ഭാഗം സിൽവർ, സിങ്ക് അല്ലെങ്കിൽ നിക്കൽ തുടങ്ങിയ ലോഹങ്ങളായിരിക്കും. ഇതിലൂടെ സ്വർണത്തിന്റെ കട്ടി വർധിപ്പിക്കാനും അതിലൂടെ ആഭരണങ്ങള്‍ നിർമ്മിക്കാനും സാധിക്കുന്നു.
ഒരു പവന്‍ 916 സ്വർണം വാങ്ങുകയാണെങ്കില്‍ അതില്‍ തനിതങ്കം 7.328 ഗ്രാം മാത്രമായിരിക്കും തനിതങ്കം. ശേഷിക്കുന്നത് 0.672 ഗ്രാം വരെ മറ്റ് ലോഹങ്ങളായിരിക്കും. അതായത് ഒരു ഗ്രാം സ്വർണത്തിന് 8000 രൂപ കണക്കാക്കുയാണെങ്കില്‍ ഏകദേശം 4500 നും 5000 ത്തിനും ഇടയില്‍ വരുന്ന തുക നമ്മള്‍ നല്‍കുന്നത് മറ്റ് ലോഹങ്ങള്‍ക്കാണ്. ഡയമണ്ട് സ്റ്റോണുകൾ സെറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് 22 കാരറ്റിന്റെ ഒരു പ്രധാന പോരായ്മ
22 കാരറ്റിനേക്കാള്‍ പരിശുദ്ധി കൂടിയ സ്വർണ്ണമാണ് 23 കാരറ്റ്. 23 കാരറ്റിന് 958 ഹാൾമാക്കിങും 18 കാരറ്റ് സ്വർണത്തിന് 750 ഹാള്‍മാർക്കിങുമാണ് നല്‍കുക. അതായത് പതിനെട്ട് കാരറ്റ് സ്വർണത്തില്‍ യഥാർത്ഥ സ്വർണ്ണം 75 ശതമാനം മാത്രമായിരിക്കും. പരിശുദ്ധി കുറയുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. സ്വർണ വില വലിയ രീതിയില്‍ കുതിച്ചതോടെ 22 കാരറ്റ് സ്വർണത്തിന് പകരം 18 കാരറ്റ് വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായിരുന്നു.
14 കാരറ്റിലും ഇന്ന് സ്വർണ്ണാഭരണങ്ങള്‍ വിപണിയില്‍ സുലഭമാണ്. 58.3% ശുദ്ധ സ്വർണ്ണം അടങ്ങിയിരിക്കുന്ന 14 കാരറ്റില്‍ പണിത ആഭരണങ്ങള്‍ ദീർഘകാലം ഈട് നില്‍ക്കുന്നതാണ്. പരിശുദ്ധി പരിഗണിക്കാതെ ജ്വല്ലറിയായി മാത്രം ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും ഇത്. പൊട്ടിപ്പോകല്‍ പോലുള്ള അപകട സാധ്യതയും 14 കാരറ്റിന് താരതമ്യേന കുറവാണ്.
ഒരു പരിധികൂടെ കടന്ന് ഇനിയും താഴേക്ക് പോകുകയാണെങ്കില്‍ 10 കാരറ്റ് സ്വർണത്തിന്റേയും ആഭരണങ്ങള്‍ സ്വന്തമാക്കാം. ലഭ്യമായതില്‍ ഏറ്റവും ശുദ്ധത കുറഞ്ഞ സ്വർണം കൂടിയാണ് ഇത്. 100 ഗ്രാം 10 കാരറ്റ് സ്വർണം എടുക്കുകയാണെങ്കില്‍ അതില്‍ 41.7 ശതമാനം മാത്രമായിരിക്കും സ്വർണ്ണം. ബാക്കിവരും 58.3 ശതമാനം മറ്റ് ലോഹങ്ങളായിരിക്കും.












Click it and Unblock the Notifications