സോളാർ കേസിൽ നടപടി തുടങ്ങി; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, പുതിയ അന്വേഷണ സംഘം!
തിരുവനന്തപുരം: സോളാർ കേസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സോളാര്‍ കേസ് അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിനും വകുപ്പുതല നടപടിയെടുക്കാനുമാണ് സർക്കാർ നിർദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രനെയും പത്മകുമാറിനെയും സര്‍ക്കാര്‍ വകുപ്പുതല നടപടി സ്വീകരിച്ചു. പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി ആര്‍ അജിത്കുമാറിനെതിരേയും കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഡിജിപി രാജേഷ് ധവാന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘമാണ് അന്വേഷണം നടത്തുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മന്ത്രിമാരെയും രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റം. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിജിപി എ ഹേമചന്ദ്രന്‍, ഐജി കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്. കെ.പത്മകുമാറും, കെ ഹരികൃഷ്ണനും തെളിവുനശിപ്പിച്ചുവെന്നാണ് കുറ്റം.

നടപടി കമ്മീഷൻ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ
മന്ത്രിസഭാംഗങ്ങളെക്കൂടാതെ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിച്ചില്ലെന്ന സോളാര്‍ കമ്മിഷന്‍ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പോലീസ് അസോസിയേഷന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും
പോലീസ്, ജയില്‍, പോലീസ് അസോസിയേഷന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും പരിഷ്‌കരിക്കാനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മിഷനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു
ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ ജയില്‍ അധികാരികളും പോലീസും കോടതിയില്‍ ഹാജരാക്കുന്നത് ശരിയായ നടപടികള്‍ സ്വീകരിച്ചു കൊണ്ടല്ലെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

നിയമോപദേശം തേടിയതിനു ശേഷം
സോളാർ കമ്മീഷൻ നല്‍കിയ ശുപാര്‍ശകളില്‍ അഡ്വക്കറ്റ് ജനറലില്‍നിന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്നും വെവ്വേറെ നിയമോപദേശം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിന് ശേഷമാണ് പോലീസുകാർക്കെതിരെയും യുഡിഎഫ് നേതാക്കൾക്കെതിരെയും നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നടപടി ഡസനോളം നേതാക്കൾക്കെതിരെ
കോണ്‍ഗ്രസിലെ ഒരു ഡസനോളം പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് ഒറ്റയടിക്ക് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുമ്പോള്‍ തിരുവഞ്ചൂരും ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാവും. ഇതിനൊപ്പം സരിതയുടെ കത്തില്‍ പേരു പരാമര്‍ശിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗ, ലൈംഗിക പീഡന കേസുകള്‍ കൂടി വരുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പ്രയാസപ്പെടും.

വിമർശനങ്ങൾക്കുള്ള മറുപടി
കൊട്ടിഘോഷിച്ചു പ്രക്ഷോഭം നടത്തിയ സോളാര്‍ കേസിനെ പാതിവഴിയില്‍ ഉപേക്ഷിച്ചു എന്ന ആക്ഷേപത്തിനു കൂടിയാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പിണറായി വിജയന്‍ മറുപടി പറയുന്നത്. സമീപകാലത്ത് എല്‍ഡിഎഫ് നടത്തിയ വന്‍ ജനകീയ പങ്കാളിത്തമുള്ള സമരങ്ങളില്‍ ഒന്നായിരുന്നു സോളാര്‍ സെക്രട്ടേറിയറ്റ് ഉപരോധം. അതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്.












Click it and Unblock the Notifications