ഹജ്ജ് സബ്സിഡി; മുസ്ലീംങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം, ചർച്ചകളിൽ അമർനാഥ് യാത്രയും കുംഭമേളയും
2012ലെ സുപ്രീംകോടതി നിർദേശത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസർക്കാർ ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ തീരുമാനിച്ചത്.
കോഴിക്കോട്: കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്തലാക്കിയത് മുസ്ലീംങ്ങൾക്കിടയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയില്ലെങ്കിലും അവരുടെ ആശങ്കകൾ പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. ഹജ്ജ് സബ്സിഡി നിർത്തലാക്കിയതിനെ ഒരു വിഭാഗം മുസ്ലീംങ്ങൾ സ്വാഗതം ചെയ്യുമ്പോൾ, കേന്ദ്രസർക്കാർ നീക്കം അപകടകരവും തീർത്ഥാടകരെ ചൂഷണം ചെയ്യാനുള്ളതുമാണെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.
കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ന്യായങ്ങൾ തട്ടിവിട്ടവർ എവിടെയോ മറഞ്ഞു; റോയ് മാത്യു
നീതുവിനെ വെട്ടിക്കൊലപ്പെടുത്തിയ ബിനുരാജ് തൂങ്ങിമരിച്ചു! 30കാരനും 17കാരിയും തമ്മിലുള്ള പ്രണയം...
2012ലെ സുപ്രീംകോടതി നിർദേശത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസർക്കാർ ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ തീരുമാനിച്ചത്. 10 വർഷത്തിനകം ഹജ്ജ് സബ്സിഡി നിർത്തലാക്കണമെന്നും, ഈ തുക വിദ്യാഭ്യാസ ആവശ്യത്തിന് വിനിയോഗിക്കണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. ഈ നിർദേശം അടിസ്ഥാനമാക്കിയാണ് ഹജ്ജ് സബ്സിഡി പൂർണ്ണമായും എടുത്തുകളയാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
പ്രയോജനം ആർക്ക്...
സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് മുസ്ലീംങ്ങൾ ഹജ്ജിന് പോകുന്നുവെന്നാണ് സോഷ്യൽ മീഡിയയിലടക്കം നേരത്തെ പ്രചരിച്ചിരുന്നത്. എന്നാൽ ഈ വാദം തീർത്തും തെറ്റാണ്. യഥാർത്ഥത്തിൽ ഹജ്ജ് സബ്സിഡിയുടെ പ്രയോജനം മുസ്ലീംങ്ങൾക്ക് ലഭിക്കുന്നില്ല. വിമാന കമ്പനിയായ എയർ ഇന്ത്യയായിരുന്നു സബ്സിഡി ഇനത്തിലുള്ള 700 കോടിയോളം രൂപയുടെ ആനുകൂല്യം സ്വന്തമാക്കിയിരുന്നത്.
അന്തരം...
എയർ ഇന്ത്യയുടെ കുത്തകയായ ഹജ്ജ് സർവ്വീസിൽ ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് ഏർപ്പെടുത്തിയിരുന്നത്. അതിനാൽ ഈ ടിക്കറ്റ് ചാർജും ഹാജിമാരിൽ നിന്ന് ലഭിക്കുന്ന തുകയും തമ്മിലുള്ള അന്തരമായിരുന്നു സബ്സിഡിയായി നൽകിപോന്നിരുന്നത്. സത്യത്തിൽ സർക്കാർ ഖജനാവിൽ നിന്നും എയർ ഇന്ത്യയുടെ അക്കൗണ്ടിലേക്കാണ് സബ്സിഡി തുക നൽകുന്നത്.
വേണ്ടെന്നും, വേണമെന്നും...
ബാധ്യതകളില്ലാത്തവർക്കും സാമ്പത്തിക ശേഷിയുള്ളവർക്കും ആരോഗ്യക്ഷമതയുള്ളവർക്കുമാണ് ഇസ്ലാം ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നത്. അതിനാൽ സബ്സിഡി ഒഴിവാക്കുന്നത് ഹജ്ജ് യാത്രയെ ബാധിക്കില്ലെന്നാണ് ഒരു വിഭാഗം മതവിശ്വാസികളുടെ അഭിപ്രായം. ഈ അഭിപ്രായമുള്ളവർ സബ്സിഡി നിർത്തലാക്കിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ എയർഇന്ത്യയുടെ ചൂഷണവും കൊള്ളയുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും, അതിനുശേഷമേ ഹജ്ജ് സബ്സിഡി നിർത്തലാക്കുവൂ എന്നുമാണ് തീരുമാനത്തെ എതിർക്കുന്നവരുടെ അഭിപ്രായം.
അമിത നിരക്ക്...
സബ്സിഡി നിർത്തലാക്കിയതോടെ കേന്ദ്രസർക്കാർ ഹജ്ജ് തീർത്ഥാടകരെ ചൂഷണം ചെയ്യുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എയർ ഇന്ത്യയുടെ പകൽക്കൊള്ള അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ട നടപടി.
അമർനാഥ് യാത്രയും...
അതിനിടെ സോഷ്യൽ മീഡിയയിൽ ഹജ്ജ് സബ്സിഡി നിർത്തലാക്കിയത് സംബന്ധിച്ച് ചൂടേറിയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. മുസ്ലീംങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനിടെ തന്നെ, വിഷയത്തിൽ വർഗീയ പരാമർശങ്ങളുമായും ചിലർ രംഗത്തെത്തി. ഹജ്ജ് സബ്സിഡി നിർത്തലാക്കിയ മോദി സർക്കാർ അമർനാഥ് യാത്രയ്ക്കും, കുംഭമേളയ്ക്കും നൽകുന്ന സഹായം നിർത്തലാക്കുമോ എന്നാണ് ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ചർച്ചകളിൽ കേട്ടത്. സബ്സിഡി നിർത്തലാക്കിയ സർക്കാർ ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്ന് വരെ ചിലർ വാദമുന്നയിച്ചിരുന്നു.