വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് ഗവർണർ
Recommended Video
കോട്ടയം: വൈസ് ചാന്‍സലര്‍മാര്‍ സര്‍വ്വകലാശാലയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ വഴങ്ങരുത്. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ എന്ന നിലയില്‍ അധികാരം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉറപ്പായും ഉപയോഗിക്കും. കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
എംജി സര്‍വ്വകലാശാലയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അവമതിപ്പുളവാക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എംജി സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് വിസിമാര്‍ക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്. സംസാരിക്കുന്നതിനിടെ സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവര്‍ണറുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സര്‍വ്വകലാശാലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
അതിനിടെ പരാതി നല്‍കാന്‍ എത്തിയ നാനോ സയന്‍സ് വിദ്യാര്‍ത്ഥിനി ദീപ മോഹനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കിയത്. രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഏത് നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.