വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്തു കൊണ്ടല്ല നേരിടേണ്ടത്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി/ പത്തനംതിട്ട: തിരുവല്ല പെരിങ്ങ ചാത്തങ്കരിയിൽ സിപിഎം എൽ.സി സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്ത് കൊണ്ടല്ല നേരിടേണ്ടതെന്ന് ഗവർണർ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച അദ്ദേഹം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഒരു അക്രമങ്ങളും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

കഴിഞ്ഞദിവസമുണ്ടായ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെയാണ് ഗവർണറുടെ വാക്കുകൾ. വ്യത്യസ്ത ആശയങ്ങളെ ജീവനെടുത്തു കൊണ്ടല്ല നേരിടേണ്ടത്. ഒരു തരത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും ഗവർണർ കൊച്ചിയിൽ ആവശ്യപ്പെട്ടു. അതേസമയം, സന്ദീപിൻ്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ.ഇതിന് ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങൾ സത്യസന്ധമായി അന്വേഷിച്ച് പുറത്തു കൊണ്ടുവരും. കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, സിപിഎം നേതാവ് പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി എം എ ബേബിയും രംഗത്തെത്തി. കേരളത്തിൽ കലാപം അഴിച്ചു വിടാനുള്ള ആർ എസ് എസ് തീരുമാനത്തിൻ്റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു എം എ ബേബിയുടെ പ്രതികരണം.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് സന്ദീപിനെ ഒരുസംഘം ഗുണ്ടകൾ ചേർന്ന് വെട്ടിയും കുത്തിയും ക്കൊലപ്പെടുത്തിയത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു.

ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായും നെഞ്ചിൽ മാത്രം ഒൻപത് കുത്തുകളേറ്റിട്ടുണ്ടെന്നും പിന്നീട് കണ്ടെത്തി.ആശുപത്രിയിലെത്തിച്ചെങ്കിലും സന്ദീപ് മരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന സന്ദീപിൻ്റെ ചേതനയറ്റ ശരീരം സിപിഎമ്മിൻ്റെ വിവിധ ഓഫീസുകളിൽ പൊതുദർശനത്തിനുവച്ചു. നിരവധി നേതാക്കളും പ്രവർത്തകരുമാണ് അന്തിമോപചാരമർപ്പിക്കാൻ വിവിധയിടങ്ങളിൽ എത്തിയത്. തുടർന്ന് വൈകിട്ടോടെ മൃതദ്ദേഹം സംസ്കരിച്ചു.












Click it and Unblock the Notifications