അത് ശരിക്കും ഗവർണറെ അസ്വസ്ഥനാക്കി; കേരളത്തിന്റെ പ്രതിച്ഛായ തകർന്നു, പിന്നിൽ പ്രതികാരം!
തിരുവന്തപുരം: എബിവിപി പ്രവർത്തകന്റെ കൊലപാതകം തന്നെ അസ്വസ്ഥമാക്കിയെന്ന് ഗവർണർ പി സദാശിവം. ആർഎസ്എസ്, എബിവിപി പ്രവർത്തകനും കാക്കയങ്ങാട് വിദ്യാർത്ഥിയുമായ ശ്യാമപ്രസാദ്(24) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതിൽ പ്രതികരിക്കുകയായിരുന്നു ഗവർണർ. സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മുഴക്കുന്ന് പാറക്കണ്ടം പുത്തൻവീട്ടിൽ മുഹമ്മദ് (20), മിനിക്കേൽ സലീം (26), നീർവേലി സമീറ മൻസിൽ അമീർ(25), പാലയോട് തെക്കയിൽ ഷഹീം(39) എന്നിവരെയാണ് കൊസലപാതക കേസിൽ അറസ്റ്റിലായത്.
എൻഐഎ കേസ് ഏറ്റെടുക്കാം
വയനാട് ജില്ലയിലെ തലപ്പുഴയിൽ നിന്നാണു പ്രതികൾ പിടിയിലായത്. കൊലപാതകത്തിൽ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താൽ നടത്തിയിരുന്നു. 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. കേസ് എൻഐഎ ഏറ്റെടുക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കൊലപാതകത്തിന് പിന്നിൽ പ്രതികാരം
എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമാവാം കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളിലൊരാളായ നീര്‍വേലി സ്വദേശി സമീര്‍ വെള്ളിയാഴ്ച രാവിലെ സുഹൃത്തിന്റെ കാറെടുത്ത് പാലയോട്ടെത്തി. അവിടെനിന്ന് മുഹമ്മദ് ഷാഹിമിനെ കൂട്ടി തില്ലങ്കേരി-കാക്കയങ്ങാട് വഴി പാറക്കണ്ടത്തെത്തി മുഹമ്മദിനെയും സലീമിനെയും കൂട്ടി വീണ്ടും കാക്കയങ്ങാട്ടെത്തി. കാക്കയങ്ങാട്ടുനിന്ന് ഉച്ചയ്ക്ക് പിഞ്ഞാണപ്പാറയിലുള്ള പേരാവൂര്‍ ഗവ. ഐ.ടി. പരിസരത്തെത്തിയ മുഹമ്മദ്, ശ്യാമപ്രസാദ് ക്ലാസിലെത്തിയെന്ന് ഉറപ്പുവരുത്തിയാണ് കൊലപാതകം നടത്തിയത്.
കൊലപാതക്തതിന് പിന്നിൽ എസ്ഡിപിഐ
അതേസമയം എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടും കൊലപാതക്തതിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പറയാൻ ബിജെപി നേതാക്കൾ തയ്യാറായിരുന്നില്ല. ഇതിനെതിരെ ബിജെപി പ്രവർത്തകർക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും ഇതിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.
അറസ്റ്റ് രണ്ട് മണിക്കൂറിനുള്ളിൽ
കൊലപാതകം നടന്ന് രണ്ടു മണിക്കൂറിനകം വയനാട് ബോയ്‌സ് ടൗണില്‍ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങുന്ന ശ്യാമ പ്രസാദിനെ കാറില്‍ പിന്തുടര്‍ന്ന മുഖംമൂടി സംഘം അക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശ്യാമ പ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം വെട്ടിവിഴ്ത്തുകയായിരുന്നു. സമീപത്ത് തൊഴിലുറപ്പ് ജോലിക്കെത്തിയവര്‍ രക്ഷിക്കാനെത്തിയെങ്കിലും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.