ഗവർണർക്ക് മറുപടി, 'രാജ്ഭവനിലെ വാർത്താസമ്മേളനം അസാധാരണം, മന്ത്രിസഭാ തീരുമാനം നിരസിക്കാൻ അവകാശമില്ല'
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം രാജ്യത്ത് തന്നെ തീര്‍ത്തും അസാധാരണമായ നടപടി ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. അത് വഴി വിയോജിപ്പുകള്‍ അറിയിക്കാവുന്നതാണ്'. അതിന് പകരം ഇത്തരത്തില്‍ പരസ്യ നിലപാട് എടുക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു.
'ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. ഭരണനിര്‍വഹണ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ എന്നാണ് ഭരണഘടന പറയുന്നത്' എന്നും മുഖ്യമന്ത്രി പറഞ്ഞു. ഷേഷേര്‍ സിംഗ് കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞത് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ അവകാശം ഇല്ലെന്നാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് കൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുളള ആളാണെന്ന് ഊറ്റം കൊളളുന്നത് ശരിയാണോ എന്ന് അദ്ദേഹം ആലോചിക്കണം. ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപകേന്ദ്രമാക്കുകയാണ് എന്ന ആക്ഷേപം ഗൗരവമുളള വിഷയമാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു.
'1986 മുതല്‍ തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ട് എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. താന്‍ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ വലിച്ച് താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്ത് തന്നെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. വര്‍ഗീയതയുടേയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടേയും വക്താക്കളാണ് ആര്‍എസ്എസ്. ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടന. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതിപ്പെടുന്ന ഗവര്‍ണര്‍, എക്കാലത്തും അത്തരം സംഭവങ്ങളിലുളള ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്' എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് പങ്കെടുപ്പിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് വസ്തുതയാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ആര്‍എസ്എസ് പങ്കെടുത്തതിന് രേഖകള്‍ ലഭ്യമല്ല എന്നാണ് ബിജെപി ഭരിക്കുന്ന കേന്ദ്രം തന്നെ പറയുന്നത്. ഗവര്‍ണര്‍ സംഘപരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
'ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു പറഞ്ഞ ഒരു കാര്യം സര്‍ക്കാര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതാണ്. അങ്ങനെ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കേണ്ട അനര്‍ഹമായ ഏതെങ്കിലും കാര്യമോ താല്‍പര്യമോ സര്‍ക്കാരിനില്ല എന്ന് സംശയരഹിതമായി വ്യക്തമാക്കട്ടെ. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോള്‍, അതിന് അംഗീകാരം നല്‍കുക എന്ന ഉത്തരവാദിത്ത നിര്‍വ്വഹണമാണ് ഗവര്‍ണ്ണറില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്'.
'താന്‍ 'വായിച്ചു നോക്കിയിട്ടില്ല' എന്ന് അദ്ദേഹം തന്നെ പറയുന്ന ബില്ലുകള്‍, 'ഒപ്പിടില്ല' എന്ന് പ്രഖ്യാപിക്കുന്നത് നാം കേട്ടു. വായിച്ചു പോലും നോക്കാതെ 'ഒപ്പിടില്ല' എന്ന തീരുമാനത്തിലേക്ക് മുന്‍വിധിയോടെ എത്തുന്നത്, ഭരണഘടനയോടുള്ള ബഹുമാനത്തെയാണോ നിഷേധത്തെയാണോ കുറിക്കുന്നത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications