'ഗവർണ്ണർ ആധുനിക ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയും', രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കൈരളി ന്യൂസ്, മീഡിയാ വൺ മാധ്യമപ്രവർത്തകരെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ. രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നത് എന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. കൈരളിയേയും മീഡിയാ വണ്ണിനേയും ഗവർണർ അപമാനിച്ച് വിട്ട സംഭവത്തിൽ മറ്റ് മാധ്യമങ്ങളുടെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
മാധ്യമങ്ങളെ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തിരിക്കുകയാണ് ഗവർണർ. പത്രസമ്മേളനത്തിലേക്ക് വിളിച്ചു വരുത്തി കൈരളി ചാനൽ മീഡിയ വൺ ചാനൽ എന്നിവയെ ധ്യാർഷ്ട്യത്തോടെ പുറത്താക്കുകയായിരുന്നു. നാളിതു വരെ ഗവർണർക്ക് കുഴലൂത്ത് നടത്തിയ ജയ്ഹിന്ദ് ചാനലിനെ പത്രസമ്മേളനത്തിലേക്ക് വിളിച്ചതുമില്ല. ഗവർണറുടെ ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച് റിപ്പോർട്ടർ ചാനൽ പത്രസമ്മേളനം ബഹിഷ്ക്കരിച്ച് നട്ടെല്ലുള്ള നിലപാട് സ്വീകരിച്ചു. എന്നാൽ മറ്റ് മാധ്യമങ്ങൾ അഹങ്കാരവും അധികാരമത്തും ബാധിച്ച ഗവർണറുടെ നടപടിക്ക് ശേഷവും യാതൊരു ജനാധിപത്യ ബോധവും കാണിക്കാതെ അവിടെ തുടരുന്നതും കണ്ടു.
ഏറ്റവും ജനാധിപത്യ വിരുദ്ധമായി മാധ്യമ വിലക്ക് പ്രഖ്യാപിച്ച് തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ നോക്കി പുറത്താക്കുന്ന ഈ അയിത്തത്തിനെ പറ്റി മറ്റ് മാധ്യമങ്ങളുടെ നിലപാടറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവനാണ് ഗവർണ്ണർ . ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരാൾ എന്നാൽ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്. ഗവർണ്ണർ ആധുനിക ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഗവർണ്ണറുടെ മാധ്യമ അയിത്തത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജോസ് കെ മാണി എംപിയും ഗവർണറെ വിമർശിച്ച് രംഗത്ത് വന്നു. പ്രതികരണം ഇങ്ങനെ: ' രണ്ട് ദൃശ്യ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി സ്വന്തം രാഷ്ട്രീയ യജമാനന്മാരോടുള്ള ഭക്തി നേടാനുള്ള ശ്രമമാണ്. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട ഭരണഘടന പദവിയിലിരുന്ന് മാധ്യമങ്ങളെ പുറത്താക്കുന്നത് എല്ലാ സീമകളും ലംഘിച്ച പ്രവര്‍ത്തിയാണ്. കൈരളി, മീഡിയ വണ്‍ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷൃത്തോടെയാണ്. ഉന്നതമായ ഭരണഘടന പദവിയിലിരുന്ന് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് ഉചിതമല്ല'.