സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ മടക്കിവിളിച്ചു; ഉത്തരവിറങ്ങി
തിരുവനന്തപുരം: സിൽവർ ലൈനിൽ നടപടികൾ സംസ്ഥാന സർക്കാർ മരവിപ്പിച്ചു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിപ്പിച്ചിരിക്കുകയാണ്. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി.
സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതി എന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിൽ ആണ് ഉത്തരവ്.

പദ്ധതി മരവിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല, സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്.
ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയിരുന്നു. എന്നാൽ പദ്ധതിക്കെതിരെ എതിർപ്പുയർന്നിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പദ്ധിതിയുമായി മുന്നോട്ട് പോകും എന്ന നിലപാടായിരുന്നു സർക്കറിന്റേത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ജിയോ ടാഗിംഗ് മതിയെന്ന് സർക്കാർ ഉത്തരവിറക്കി.
എന്നാൽ ഇതിന് പിന്നാലെ സിൽവർലൈനിൻറെ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന തരത്തിൽ റിപ്പോർട്ട് വന്നു. സമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരേയും തിരിച്ച് വിളിക്കും.
വലിയ എതിർപ്പുകൾ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സർക്കാരിൻറെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ലെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
2020 ജൂണിൽ ഡി പി ആർ സമർപ്പിച്ചിട്ടും കേന്ദ്രാനുമതിയിൽ ഇതുവരെ തീരുമാനം ഒന്നുമില്ലായിരുന്നു. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടർപ്രവർത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ എന്നാണ് വിവരം...












Click it and Unblock the Notifications