രക്ഷാപ്രവർത്തനത്തിൽ വലിയ പുരോഗതി; അർജുനെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ; എകെഎം അഷ്റഫ് എംഎൽഎ
ബെംഗളൂരു: അർജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. രക്ഷാപ്രവർത്തനത്തിൽ ഇന്ന് വലിയ പുരോഗതിയുണ്ട്. തിരച്ചിൽ നടത്തിയ സ്ഥലത്ത് അവിശിഷ്ടങ്ങളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇപ്പോൾ തിരച്ചിൽ നടത്തുന്നതിന്റെ എതിർവശത്ത് കൂടി തിരച്ചിൽ നടത്താനുള്ള ആലോചനയിലാണ് ദൗത്യസംഘമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനം ഊർജിതമായി തന്നെ നടക്കുന്നുണ്ട്. കാർവാഡ് എംഎൽഎ ഇവിടെ നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. സൈന്യം ഇന്ന് ഉച്ചയോടെ എത്തും. മേജർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള 40 അംഗ ദൗത്യസംഘമാണ് എത്തുന്നത്', എംഎൽഎ അറിയിച്ചു.

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റഡാലിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റലാണ് ഇപ്പോഴും നടക്കുന്നത്. ശനിയാഴ്ച മുതൽ ഇവിടുത്തെ മണ്ണ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇതുവരേയും ഇവിടെ നിന്ന് ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനിടെ ഇവിടെ വീണ്ടും മണ്ണിടിച്ചലിന് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഷിരൂരിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഇന്ന് ഇവിടെ റെഡ് അലർട്ടാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒലിപ്പ് പോകാനുള്ള സാധ്യത കൂടി ഉള്ളതിനാൽ ഗംഗാവാലി പുഴയിൽ വീണ്ടും തിരച്ചിൽ നടത്താൻ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ഇവിടെ എത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോട് കൂടി മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിക്കും.
അതേസമയം അർജുന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം നടത്താൻ കർണാടക സർക്കാരിനും കേന്ദ്രസർക്കാരിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അർജുനെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ തുടരുകയാണ് കുടുംബം. ലോറിയുടെ ജിപിഎസ് മണ്ണിനടിയിൽ നിന്ന് കാണിക്കുന്നതും അർജുന്റെ ഫോൺ റിങ് ചെയ്തതുമാണ് കുടുംബത്തിന്റെ പ്രതീക്ഷ. അപകടത്തിൽ ലോറിയുടെ കാബിൻ തകർന്നില്ലെങ്കിൽ അർജുൻ ജീവനോടെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ലോറി ഉടമ മനാഫും പങ്കുവെച്ചത്. രാജ്യാന്തര നിലവാരത്തിലുള്ള ശക്തിയുള്ള കാബിനാണ്. അതേസമയം മണ്ണിനൊപ്പം കല്ലുകൾ കൂടി പതിച്ചിട്ടുണ്ടെങ്കിൽ അത് ശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications