തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി
ദില്ലി: ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുന്നതേ ഉള്ളൂ. ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും എന്‍ഐഎ റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.
തീവ്രവാദ ബന്ധം ഉണ്ടെങ്കില്‍ ഹാദിയയ്ക്കും ഷെഫിന്‍ ജഹാനുമെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത് മാത്രമല്ല ഇവരുടെ വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വാദങ്ങൾ കേട്ടു
ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാണ് ഷെഫിന്‍ ജഹാന്റെ ആവശ്യം. തുറന്ന കോടതിയിലാണ് ഹാദിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അശോകന്റെയും ഷെഫിന്‍ ജഹാന്റെയും വാദങ്ങള്‍ സുപ്രീം കോടതി കേട്ടു.
കേസെടുക്കാമെന്ന് കോടതി
വിധി പറയും മുന്‍പാണ് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഹാദിയയ്ക്കും ഷെഫിനുമെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. വിവാഹം ഒഴിച്ചുള്ള മറ്റു കേസുകളില്‍ എന്‍ഐഎയ്ക്ക് അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. വിവാഹം രാജ്യത്തിന്റെ ബഹുസ്വരതയുടെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
ബഹുസ്വരത സംരക്ഷിക്കപ്പെടണം
ആ ബഹുസ്വരത സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. ഈ കോടതി ഉത്തരവിന്റെ നിയമവശം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വീട്ടുതടങ്കലില്‍ പീഡനങ്ങള്‍
ഹാദിയയുടെ അശോകനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വീട്ടുതടങ്കലില്‍ പീഡനങ്ങള്‍ അനുഭവിച്ചു എന്നാണ് 25 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ വെളിപ്പെടുത്തിയത്. താന്‍ മുസ്ലീം ആണെന്നും മുസ്ലീം ആയി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു.
ഗുരുതരമായ ആരോപണങ്ങള്‍
സ്വതന്ത്രയായി ജീവിക്കാനുള്ള തന്റെ അവകാശം പുനസ്ഥാപിക്കണമെന്നും വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഹാദിയ, തന്റെ അച്ഛന്‍ അശോകന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും വ്യക്തമാക്കി.