കണ്ണൂരിൽ വേണ്ടത് മാനസികാരോഗ്യ കേന്ദ്രം; കണ്ണൂരിൽ നടക്കുന്നത് രാഷ്ട്രീയ കൊലപാതകമല്ല, മാനസിക വെറി!
തിരുവനന്തപുരം: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ച് എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു. മാസങ്ങളോളം ശാന്തമായിരുന്ന കണ്ണൂരിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരട്ട കൊലപാതകം നടന്നത്. സിപിഎം പ്രവർത്തകവനെ വെട്ടി കൊന്ന് ഒരു മണിക്കൂർ കഴിയുന്നതിനു മുന്നേ ഒരു ആർഎസ്എസുകാരൻ കൂടി കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മാഹിയിലും പരിസര പ്രദേശങ്ങളും വൻ അക്രമ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. കണ്ണൂരിൽ നടക്കുന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും മാനസിക രോഗികളുടെ മാനസിക വെറി മാത്രമാണെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

കണ്ണൂരിൽ വേണ്ടത് മാനസികാരോഗ്യ കേന്ദ്രം
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മിൽ കണ്ടാൽ പരസപ്പരം കുത്തി കൊല്ലാത്ത കാലത്തോള്ളം ഇത് രാഷടിയ കൊലപാതകമല്ലാ... കുറച്ച് മാനസിക രോഗികൾ തമ്മിൽ നടത്തുന്ന മാനസിക വെറി മാത്രമാണ്... കണ്ണുരിൽ അന്താരാഷട്ര നിലവാരമുള്ള വിമാനതാവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത് എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

അക്രമം നടന്നത് മാഹിയിലെ പള്ളൂരിൽ
മാഹി പള്ളൂരില്‍ വച്ചാണ് സിപിഎം ലോക്കൽ കമ്മറ്റി അംഗം ബാബുവിനെ ഒരു സംഘം വെട്ടിയത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂമാഹിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റത്. ഓട്ടോ ഡ്രൈവറായ ഷിമോജിനായിരുന്നു വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിലായിരുന്നു മരിച്ചത്.

അടിക്ക് തിരിച്ചടി
കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും പുതുച്ചേരിയും കേരളവും അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നവർക്ക് ഇത് പുതുമയൊന്നുമല്ല. ഭൂമിശാസ്ത്രപരമായി പുതുച്ചേരി എന്ന കേന്ദ്രഭരണ പ്രദേശത്തതാണെങ്കിലും മാഹിയുടെ രാഷ്ട്രീയത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് കണ്ണൂർ തന്നെയാണ്. അടി-തിരിച്ചടി എന്ന കണ്ണൂർ രാഷ്ട്രീയത്തിന്റെ നിയമം മാഹിയിലും ബാധകമായികൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും കുടിപ്പകയുടെയും വേരുകളാണു മാഹിയിലേക്കും നീളുന്നത്.
ഇരട്ട കൊലപാതകം
അടുത്തകാലത്തായി പാർട്ടികൾ ക്വട്ടേഷൻ സംഘങ്ങളെ തിരഞ്ഞെടുക്കുന്നതും മാഹി കേന്ദ്രീകരിച്ചാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊടി സുനിയുടെയും കിർമാണി മനോജിന്റെയും താവളം മാഹിയായിരുന്നു. 1986ൽ ഓട്ടോറിക്ഷാ ഡ്രൈവർ കനകന്റെ കൊലപാതകമാണ് മാഹിയിലെ ആദ്യ രാഷ്ട്രീയ കൊലപാതകം. പിന്നീടു നീണ്ട ഇടവേളയ്ക്കുശേഷം 2009ലാണ് അടുത്ത കൊലപാതകം. പിന്നീട് മണിക്കൂറിനുള്ളിൽ ഇരട്ട കൊലപാതകമാണ് നടന്നത്. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു കഴിഞ്ഞ ദിവസത്തെ ഇരട്ടക്കൊലപാതകം. ആർഎസ്എസിനുമേൽ ബിജെപിക്കു വലിയ നിയന്ത്രണമില്ലാത്ത മേഖലയാണിത്.












Click it and Unblock the Notifications