തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത പിള്ളയെ സിപിഎം മന്ത്രിക്ക് സമനാക്കി! വൃത്തികേട്!!
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിളളയെ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിനെതിരെ ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പിള്ള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. എങ്കിൽ രണ്ട് മുന്നണികളും തമ്മിൽ എന്ത് വ്യത്യാസമെന്നും ഹരീഷ് ചോദിക്കുന്നു.
കേസ് കൊടുത്ത വിഎസിനും ജയിലിൽ പോയ പിള്ളയ്ക്കും കാബിനറ്റ് റാങ്ക്.. വിധി പറഞ്ഞ സദാശിവം ഗവർണർ.. സൂപ്പർ!!
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും പറ്റില്ല
യു ഡി എഫ് ചെയ്യുമ്പോൾ എൽ ഡി എഫ് എതിർത്തത് ഭരണത്തിൽ വരുമ്പോൾ എൽ ഡി എഫ് അപ്പടി തന്നെ ചെയ്യുന്നു. പിണറായിക്കും കോടിയേരിക്കും കാനത്തിനും ഒന്നും രാഷ്ട്രീയ നൈതികത എന്നൊന്നില്ല എന്ന് ബോദ്ധ്യപ്പെടാൻ ബാലകൃഷ്ണപിള്ളയുടെ നിയമനത്തിലും വലിയ ഒരു വിഷയം ആവശ്യമില്ല. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ആൾക്ക് നിശ്ചിതകാലം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടതി വിലക്ക് ഉണ്ടാക്കിയത്, എത്ര മേൽ ജനം പിന്തുണച്ചാലും അത്തരക്കാർ ഭരണത്തിൽ ഉണ്ടാകരുത് എന്ന് കണക്കാക്കിയാണ്. അപ്പോഴാണ് ജനം പിന്തുണച്ചാലും കിട്ടാത്ത അധികാരത്തിൽ സർക്കാർ തങ്ങളുടെ അധികാരം ദുരൂപയോഗിച്ച് അത്തരം വേതാളങ്ങളെ കുടിയിരുത്തുന്നത്.
സർക്കാർ കാണിച്ചത് വൃത്തികേട്
ഇടതുപക്ഷത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരോട് 10 പൈസയുടെ ഉത്തരവാദിത്തം തിരിച്ച് ഉണ്ടായിരുന്നെങ്കിൽ പിണറായി സർക്കാർ ഇമ്മാതിരി വൃത്തികേട് / രാഷ്ട്രീയ അശ്ലീലം കാണിക്കില്ലായിരുന്നു. തങ്ങൾ എന്ത് ചെയ്താലും കേരളം മുഴുവനുമുള്ള പാർട്ടി കേഡർ അണികൾ അവരുടെ മനസാക്ഷിക്ക് വിരുദ്ധമായിപ്പോലും ന്യായീകരിച്ചോളും എന്ന അഹങ്കാരമാണിത്. അതല്ലെങ്കിൽ, ആര് എന്ത് കരുതിയാലും എത്ര നാറിയാലും അതിലൊക്കെ വലുതാണ് പിള്ളയോടുള്ള കടപ്പാട്. പിള്ളയുടെ പാർട്ടി, ഇലക്ഷൻ കാലത്ത് എൽ ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്നില്ലേ അപ്പോഴില്ലാത്ത വേവലാതിയാണോ ഇപ്പോൾ എന്നൊക്കെ ചോദ്യമുണ്ട്, അഴിമതിക്കേസിൽ അകത്തായത് പിള്ളയാണ്, പാർട്ടിയല്ല.
മുന്നോക്ക കമ്മീഷൻ എന്ന അസംബന്ധം
6 മാസം കൊണ്ട് പരിസ്ഥിതി ധവള പത്രം, ഒരു വര്ഷം കൊണ്ട് ഉപഗ്രഹചിത്രം സഹിതം നെൽവയൽ ഡാറ്റാ ബാങ്ക് എന്നൊക്കെയുള്ള കേരളത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അപ്പടി ആ കടലാസിൽ തന്നെയുണ്ട്. പിള്ളയ്ക്കായി യു ഡി എഫ് തുടങ്ങിയ, യു ഡി എഫ് തന്നെ അവസാനിപ്പിച്ച മുന്നോക്ക കമ്മീഷൻ എന്ന അസംബന്ധം എൽ ഡി എഫ് വന്നാൽ വീണ്ടും ആരംഭിക്കുമെന്ന് പ്രകടനപത്രികയിൽ കണ്ടില്ല.
പിള്ളയ്ക്കും വി എസിനും ഒരേ പദവി
പിള്ളയെ അഴിമതിക്കേസിൽ ജയിലിൽ അയക്കാൻ വയസാം കാലത്തും പൊരുതിയ വിയെസ്സിനും പിള്ളയ്ക്കും ഒരുപോലെ ക്യാബിനറ്റ് പദവി നൽകുക വഴി വി.എസ്സിന്റെ എല്ലാ പോരാട്ടങ്ങൾക്കുമുള്ള പാർട്ടിയുടെ മതിപ്പാണ് ഇതോടെ റദ്ദായത്. അത് വ്യക്തിപരമല്ല, രാഷ്ട്രീയ മനോഭാവം ആണ് സൂചിപ്പിക്കുന്നത്. പിന്നാക്ക കമ്മീഷനുകൾക്ക് ഇല്ലാത്ത ക്യാബിനറ്റ് പദവി പെരുന്നയുടെ നോമിനിയ്ക്ക് മാത്രം അനുവദിക്കുന്നതിൽ ഏ. കെ ബാലൻ ഉൾപ്പെടെയുള്ള പാർട്ടിയിലെയും മുന്നണിയിലെയും പിന്നാക്ക സമുദായക്കാർക്ക് ഒന്നും പറയാനില്ലെങ്കിൽ നമ്മള് കൂട്ടിയാൽ കൂടില്ല.
എൽ ഡി എഫിന്റെ ക്യാബിനറ്റ് പദവി
ഇരുമ്പിന്റെ അംശം രക്തത്തിൽ വർദ്ധിച്ചു ചാകാറായതിന്റെ കള്ള സർട്ടിഫിക്കറ്റുമായി ജയിൽ മോചിതനായ പിള്ളയ്ക്ക് നമ്മുടെ നികുതിപ്പണത്തിൽ നിന്ന് എൽ ഡി എഫ് ക്യാബിനറ്റു പദവി നൽകുന്നതിനെതീരെ പ്രതിഷേധ സൂചകമായി എങ്കിലും ഒരു പൊതുതാൽപര്യ ഹരജി കൊടുക്കണം എന്നുണ്ട്. ന്യായീകരണങ്ങളുമായി എൽ ഡി എഫ് സർക്കാർ നൽകുന്ന എതിർ സത്യവാങ്മൂലം ഒരു ചരിത്ര രേഖ ആയിരിക്കുമല്ലോ. ഉറപ്പില്ല, ജോലിത്തിരക്കിനിടയിൽ ഒരു ശ്രമം നടത്തണം എന്നുണ്ട്. - ഹരീഷ് ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ.
ന്യായീകരണങ്ങൾ ഇങ്ങനെ
ഒരു കാര്യം. ഒരാൾ കോടതി ശിക്ഷിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ അയാൾ ആജീവന്തകാലവും കുറ്റവാളിയാണോ? കോടതി കുറ്റവാളി അല്ല എന്ന് കണ്ടു വെറുതെ വിട്ട ഒരാൾ കുറ്റക്കാരാണെന്ന് പൊതു സമൂഹം മുഴുവൻ വിശ്വാസിച്ചാലും കുറ്റകാരൻ ആകുന്നുമില്ലല്ലോ. സമയം കളയേണ്ട പിള്ളയെ വെറുതെ വിടരുത്.- ബാലകൃഷ്ണപിള്ളയുടെ സ്ഥാനലബ്ധിയെ ന്യായീകരിക്കുന്നവർ ചോദിക്കുന്ന ചോദ്യമാണ് ഇത്.