നിപ്പാ മാറാന്‍ ആരോഗ്യ വകുപ്പിന്‍റെ വക 'പ്രാര്‍ത്ഥന പോസ്റ്റ്.. പോസ്റ്റിട്ട അഡ്മിന് പൊങ്കാല
നിപ്പാ വൈറസ് പനി ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് പനി വരാതിരുന്നത് പ്രാര്‍ത്ഥനയുടെ ഫലമായാണെന്ന് പോസ്റ്റിട്ട ആരോഗ്യ വകുപ്പിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല. വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രാര്‍ത്ഥനയുടെ മഹത്വം കൊണ്ടാണ് കുട്ടികള്‍ക്ക് നിപ്പ ബാധിക്കാതിരുന്നത് എന്നാണ് കുറിച്ചിരിക്കുന്നത്.
ഇതോടെ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പോസ്റ്റില്‍ പ്രതിഷേധവും പച്ചത്തെറിയും കനത്തതോടെ പേജിന്‍റെ അഡ്മിനെ തത്സാനത്ത് നിന്ന് നീക്കം ചെയ്ത് ആരോഗ്യ വകുപ്പ് തടിയൂരി.

പ്രാര്‍ത്ഥന ഫലം കണ്ടു
‘ഇന്ന് ഒരു കേസും പോസിറ്റീവായിരുന്നില്ല, ആശ്വാസമായത് ലിനി സിസ്റ്ററിന്റെ കുട്ടികളുടെ ടെസ്റ്റ് നെഗറ്റീവായതാണ്, കുട്ടികള്‍ പനി ബാധിച്ച് ആശുപത്രിയിലായത് മുതല്‍ അതറിഞ്ഞ എല്ലാവരും പ്രാര്‍ഥിച്ചിരുന്നു.. പ്രാര്‍ഥന ഫലം കണ്ടു' എന്നായിരുന്നു പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഇതോടെ നിപ്പാ വൈറസിനെ പിടിച്ച് നിര്‍ത്തിയതിന്‍റെ ക്രെഡിറ്റ് പ്രാര്‍ത്ഥനയ്ക്കും ദൈവത്തിനും നല്‍കിയ ആരോഗ്യവകുപ്പിന്‍റെ പേജില്‍ പൊങ്കാലയുടെ പൂരമായിരുന്നു.

ഇരട്ടച്ചങ്കനും തങ്കുവും
വട്ടയിലച്ചനോ തങ്കു പാസ്റ്ററോ ആരോഗ്യ വകുപ്പിന്റെ ചുമതലയേറ്റോ എന്നായിരുന്നു ചിലര്‍ കുറിച്ചത്. കഴിഞ്ഞ ദിവസം തങ്കുപാസ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി കൂടി പങ്കെടുത്തത് വിവാദമായ സാഹചര്യത്തില്‍ പോസ്റ്റിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി.

വിമര്‍ശിച്ച് ഷിംന അസീസ്
ആരോഗ്യ വകുപ്പിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് ഡോ ഷിംന അസീസും രംഗത്തെത്തി. പ്രാർത്‌ഥന എന്നല്ല 'ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ശ്രദ്ധയുടേയും ഫലം' എന്നാണ് പറയേണ്ടത് എന്നായിരുന്നു ഷിംനയുടെ വിമര്‍ശനം. രാവും പകലും ഇൻഫക്‌ഷൻ കണ്ട്രോളും ഐസൊലേഷനും വവ്വാൽപിടിത്തോം അസുഖമുള്ളോർടെ വീട്ടുകാരേം അവിടെ വന്നോരേം അവര് കയറിയ ഓട്ടോക്കാരനേം തുടങ്ങി സർവ്വരേം ട്രേസ് ചെയ്‌ത് മുന്നറിയിപ്പ് നൽകലും എല്ലാമായി നടന്ന ആരോഗ്യപ്രവർത്തകരെ മറന്നോ?
വിശ്വാസങ്ങൾ ഉപയോഗിക്കേണ്ടത് അസ്‌ഥാനത്തല്ല... അത് വ്യക്‌തികളുടെ സ്വകാര്യതയാണ്, സ്‌റ്റേറ്റിന്റെ വാക്കുകളുടെ ശേഖരത്തിൽ വന്നു കൂടാത്തതുമാണ് എന്നായിരുന്നു ഷിംന കുറിച്ചത്.
Recommended Video


അമ്പത്തൊന്ന് വെടി
നല്ലൊരു പേജാണ് എന്ന് മനസ്സിലോർത്തതാണ്. സ്വന്തം ഡിപ്പാർട്ട്മെന്റ് വകയാണല്ലോ എന്ന് അഭിമാനവും തോന്നി ...
ദേ ... കിടക്കണ് ...
ഇനി എല്ലാരും പോയി കൂട്ടപ്രാർത്ഥന നടത്തൂ ..
നിപ്പ ദോഷം മാറാൻ അമ്പത്തൊന്നു വെടി ... പേരു പറയാതെ വെടി വഴിപാട് നടത്തിയാൽ ഫലം കിട്ടുമോ പിള്ളേച്ചാ ? എന്നായരുന്നു ഒരാളുടെ പരിഹാസം. പ്രാര്‍ത്ഥനയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് ആരൊക്കെ പങ്കെടുത്തു എന്നും പരിശുദ്ധ Department of Health, Government of Kerala അമ്മേ, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ! എന്നുമൊക്കെയുള്ള പരിഹാസങ്ങളും ഉയര്‍ന്നു.
മാപ്പ് പറഞ്ഞ് തടിതപ്പി
സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി വകുപ്പ് രംഗത്തെത്തി. പേജ് കൈകാര്യം ചെയ്ത വ്യക്തിക്ക് തെറ്റ് പറ്റിപോയെന്നും അയാളെ പുറത്താക്കിയെന്നും വിശമാക്കി ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഔദ്യോഗിക പേജില്‍ കുറിച്ചു. ഇനിയും സൈറ്റില്‍ അപ്ഡേഷന്‍ തുടരുമെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും എല്ലാവരും രേഖപ്പെടുത്തണമെന്നും പേജില്‍ കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications