അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ ഗോപാലകൃഷ്ണാ! മീഡിയാ വണ്ണിൽ ബിജെപി നേതാവിനെ തേച്ചൊട്ടിച്ച് മന്ത്രി!
കേരളത്തിലെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മാത്രമല്ല, ലോകമാധ്യമങ്ങളില്‍ വരെ താരമാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പങ്കെടുത്ത് സംസാരിച്ചത് വൈറലായിരുന്നു. പിന്നാലെ ചില വിവാദങ്ങളുമുണ്ടായി.
Recommended Video
മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ഈ വിവാദങ്ങള്‍ ഉയര്‍ത്തി ആരോഗ്യമന്ത്രിയെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചിരുന്നു. വെറും മൂന്ന് മിനുറ്റിന്റെ മറുപടിയില്‍ ആരോഗ്യമന്ത്രി ഗോപാലകൃഷ്ണനെ തേച്ചൊട്ടിച്ച് കളഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിബിസിയിലെ നാക്ക് പിഴ
ബിബിസിയില്‍ സംസാരിക്കവേ കേരളത്തിലെ നാല് മരണങ്ങളില്‍ ഒന്ന് ഗോവയില്‍ നിന്ന് ചികിത്സയ്ക്കായി വന്ന ആളാണെന്ന് കെകെ ശൈലജ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാഹി എന്നതിന് പകരമാണ് ഗോവ എന്ന് മന്ത്രി പറഞ്ഞത്. ഈ നാക്ക് പിഴ അവര്‍ പിന്നീട് തിരുത്തുകയും ചെയ്തു. എന്നാല്‍ ബിജെപി അടക്കമുളള പ്രതിപക്ഷം അത് വലിയ വിവാദമാക്കി.

കിണ്ണം കാച്ചിയ മറുപടി
മാത്രമല്ല ബിബിസിയില്‍ ആരോ എഴുതിക്കൊടുത്തത് ടീച്ചര്‍ വായിക്കുകയായിരുന്നുവെന്നും പരിഹാസമുണ്ട്. ശൈലജ ടീച്ചറെ തുന്നല്‍ ടീച്ചറെന്ന് വിളിച്ചും പരിസഹിക്കുന്നുണ്ട്. ഗോവ അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയ ബി ഗോപാലകൃഷ്ണന് കിണ്ണം കാച്ചിയ മറുപടിയാണ് ശൈലജ ടീച്ചര്‍ നല്‍കിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പോരടിക്കേണ്ട കാര്യമില്ല
ശൈലജ ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെ: കേന്ദ്രസര്‍ക്കാരിനെതിരെ ഒരു വിമര്‍ശനവും ഇല്ല എന്നല്ല താന്‍ പറഞ്ഞത്. ഈ മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും പോരടിക്കേണ്ട കാര്യമില്ല. സാമ്പത്തിക വിഹിതം അനുവദിക്കുന്നത് അടക്കമുളള കാര്യങ്ങളില്‍ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

പിആര്‍ വര്‍ക്ക് പിആര്‍ വര്‍ക്ക്
എയിംസിന് വേണ്ടി എത്രയോ തവണ നദ്ദയേയും ഹര്‍ഷവര്‍ധനേയും പോയി കണ്ടു. തരാം എന്ന് പറയുന്നതല്ലാതെ തരുന്നില്ല. അത് വിവേചനമല്ലേ. അത്തരത്തില്‍ ഒരുപാടുണ്ട്. ഈ സമയത്ത് അത് പറയുന്നില്ല എന്നേ ഉളളൂ. ഗോപാലകൃഷ്ണന്‍ ഇടയ്ക്കിടെ പിആര്‍ വര്‍ക്ക് പിആര്‍ വര്‍ക്ക് എന്ന് പറയുന്നുണ്ട്. ഈ നാട്ടിലെ ജനങ്ങള്‍ക്ക് നല്ല വിവരം ഉളളതാണ്.

ഗോപാലകൃഷ്ണാ അത് നിലനില്‍ക്കില്ല
എന്ത് പിആര്‍ വര്‍ക്ക് ആണെന്നാണ് നിങ്ങള്‍ പറയുന്നത്. പിആര്‍ വര്‍ക്കിലൂടെ ഇമേജ് ഉണ്ടാക്കാന്‍ നോക്കിയാല്‍ ഗോപാലകൃഷ്ണാ അത് നിലനില്‍ക്കില്ല. കുമിളയുടെ ആയുസ്സുണ്ടാകില്ല. എന്നാല്‍ പാട്‌പെട്ട് പണിയെടുത്ത് ആരെങ്കിലും ്അംഗീകരിച്ചാല്‍ ആ അംഗീകാരം ആര് ചവിട്ടിത്തേച്ചാലും ഈ ഗവര്‍മെന്റിനുണ്ടാകും. മറ്റൊന്ന് പറഞ്ഞത് പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ല എ്ന്നാണ്.

എന്തിനാണ് ഗോപാലകൃഷ്ണാ അധികം പറയുന്നത്
എംഎല്‍എമാര്‍ക്ക് റോളുണ്ട്. അവരുടെ മണ്ഡലത്തിലെ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗം വിളിച്ചത് മാര്‍ക്‌സിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടുമാരുടേത് മാത്രമാണോ. അവരെല്ലാം ഇതുപോലുളള വര്‍ത്തമാനം പറഞ്ഞോ. ഗോവയുടെ കാര്യം എന്തിനാണ് ഗോപാലകൃഷ്ണാ അധികം പറയുന്നത്.

ഗോവ എന്നായിപ്പോയി
ബിബിസിയില്‍ സംസാരിക്കുമ്പോള്‍ താന്‍ പറഞ്ഞു 3 കേസ് കേരളത്തിലുളളതും ഒരു കേസ് ചികിത്സയ്ക്ക് വന്നതും ആണ്. യൂണിയന്‍ ടെറിട്ടറി മാഹി എന്ന് പറയേണ്ടത് ഗോവ എന്നായിപ്പോയി. താന്‍ തന്നെ അത് മനസ്സിലാക്കിയിരുന്നില്ല. പിന്നെ ആരോ പറഞ്ഞു മാഹി എന്നല്ല ടീച്ചര്‍ പറഞ്ഞത് ഗോവ എന്നാണെന്ന്. ലേശം ആലോചിക്കുന്നവര്‍ക്ക് മനസ്സിലാകും കേരളത്തിന്റെ അടുത്തുളള യൂണിയന്‍ ടെറിട്ടറി ഗോവയല്ല മാഹിയാണെന്ന്.

അത് കുഴപ്പമില്ല, നന്ദി
അപ്പോ തന്നെ താന്‍ ഗോവ മുഖ്യമന്ത്രിയെ വിളിച്ചു. അദ്ദേഹം അപ്പോഴേക്ക് ട്വീറ്റ് ഇട്ടിരുന്നു. ഇത് ശരിയല്ലെന്നും ഗോവയില്‍ ഇതൊക്കെ ഉണ്ടെന്നും പറഞ്ഞ്. ഉടനെ അദ്ദേഹത്തെ വിളിച്ചു. ഫോണ്‍ അദ്ദേഹത്തിന് എടുക്കാന്‍ കഴിഞ്ഞില്ല. താനൊരു മെസ്സേജിട്ടു. ക്ഷമിക്കണമെന്നും ഒരു സ്ലിപ്പ് വന്നതാണെന്നും ഉദ്ദേശിച്ചത് മാഹി ആണെന്നും പറഞ്ഞു. അത് കുഴപ്പമില്ല, നന്ദി എന്ന് പറഞ്ഞ് അദ്ദേഹം മറുപടി തന്നു.

മിനിസ്റ്റര്‍ക്ക് പ്രയാസമായോ
രാവിലെ ഗോവ ആരോഗ്യമന്ത്രി റാണെ വിളിച്ചു. അദ്ദേഹം കാര്യങ്ങള്‍ അറിയാന്‍ ഇടയ്ക്ക് വിളിക്കാറുണ്ട്. മിനിസ്റ്റര്‍ക്ക് പ്രയാസമായോ സോറി എന്നദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞു. ഞാന്‍ ലേശം പ്രയാസപ്പെട്ടു. ഇവിടെ തന്നെ ഭയങ്കരമായിട്ട് നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ആക്ഷേപം ചൊരിയുകയാണ്. ്അദ്ദേഹം പറഞ്ഞു അതൊരു സ്ലിപ്പാണെന്ന് തങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട് കുഴപ്പമില്ല എന്ന്.

ഗോപാലകൃഷ്ണന് മനസ്സിലാകാത്തതിന്..
ഗോവ എന്ന് പറയുമ്പോള്‍ തങ്ങളൊന്നും ചെയ്യുന്നില്ല എന്ന് ലോകം മുഴുവന്‍ കരുതുമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അതിലാണ് തനിക്ക് പ്രയാസം. നിങ്ങള്‍ നല്ലവണ്ണം ചെയ്യുന്നവരാണ്. തന്റെയൊരു വാക്ക് കൊണ്ട് അങ്ങനെ തോന്നാന്‍ ഇടയാകുമോ എന്നായിരുന്നു. താന്‍ ഹിന്ദു പത്രത്തിലും വിളിച്ച് പറഞ്ഞു. അവര്‍ ഗോവ മന്ത്രി പറഞ്ഞതും താന്‍ പറഞ്ഞതും കൊടുത്തു. അത്രയേ ഉളളൂ ആ പ്രശ്‌നം. അവര്‍ക്ക് മനസ്സിലായി. ഗോപാലകൃഷ്ണന് മനസ്സിലാകാത്തതിന്..

ഒന്നുമില്ലേലും താനൊരു ടീച്ചര്‍ ആണല്ലോ
അങ്ങനെ അങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ ഗോപാലകൃഷ്ണാ. എഴുതി വായിക്കാന്‍ മാത്രമുളള ധാരണാപ്പിശകൊന്നും തനിക്കില്ല. ഒന്നുമില്ലേലും താനൊരു ടീച്ചര്‍ ആണല്ലോ. എനിക്ക് അക്ഷരം വായിക്കാനും എഴുതാനും ഒക്കെ അറിയാം ഗോപാലകൃഷ്ണാ. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെ ആണ് ഇടപെടുന്നത്. പഠിക്കാന്‍ കഴിയാത്ത ബുദ്ധി മോശം ഒന്നും തനിക്കില്ല.

വിരോധമൊന്നും ഇല്ല ഗോപാലകൃഷ്ണാ
ലോകത്തില്‍ വെച്ച് ഏറ്റവും അറിവുളള ആളാണ് താനെന്ന് ഒരിക്കലും നടിക്കാറില്ല. ഗോപാലകൃഷ്ണന്‍ കരുതിക്കോ ഇത്തരം കാര്യങ്ങളൊക്കെ പഠിക്കാനും നേരിടാനും നിയന്ത്രിക്കാനും ഇടപെടാനും ഉളള കഴിവില്‍ ഞാന്‍ എന്നെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യുന്നില്ല. ഞാന്‍ ഒന്നുമില്ലേലും ഒരു ടീച്ചറല്ലേ. നിങ്ങളുടെ പ്രവര്‍ത്തകര്‍ തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു. തനിക്ക് വിരോധമൊന്നും ഇല്ല ഗോപാലകൃഷ്ണാ.

തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ
തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ.. അപ്പോ അങ്ങനെയൊന്നും പരിഹസിക്കാമെന്ന് വിചാരിക്കേണ്ട. അതുകൊണ്ട് പിആര്‍ വര്‍ക്കും ഈ പറഞ്ഞ എഴുതി തരലും ഒക്കെ ഈ കേരള സമൂഹത്തിന് മുന്നില്‍ അങ്ങനെ പറയാതിരിക്കുന്നത് ഗോപാലകൃഷ്ണന്റെ അന്തസ്സിനാണ് നല്ലത്, തന്റെ അന്തസ്സിനല്ല. ഗോപാലകൃഷ്ണന്‍ പറയുന്നത് ബിജെപിക്കാര് പോലും വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതിനിടെ തനിക്ക് ടീച്ചറോട് വിരോധമൊന്നും ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പറയുകയും ചെയ്തു.












Click it and Unblock the Notifications