സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കൂടിയേക്കും! വെന്റിലേറ്ററുകൾ കിട്ടാനില്ല, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് കൊവിഡ് രോഗികളുടെ കാര്യത്തില്‍ ഇന്നലെ സംസ്ഥാനത്ത് ഉണ്ടായത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ഉയര്‍ന്നേക്കും എന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ മാസം 21ന് കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ മരണസംഖ്യ ഉയരാമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.
Recommended Video
സെപ്റ്റംബര്‍ 21നാണ് രാജ്യത്ത് അണ്‍ലോക്ക് ഇന്ത്യ അവസാനിക്കുന്നത്. ഇതോടെ കൊവിഡ് പ്രതിസന്ധി രൂക്ഷമായേക്കും. രോഗികളുടെ എണ്ണം ഉയരുന്നത് സംസ്ഥാനത്ത് വെന്റിലേറ്റര്‍ ക്ഷാമത്തിലേക്ക് നയിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ കിട്ടാനില്ലാത്ത അവസ്ഥ ആണെന്നും കെകെ ശൈലജ വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളേജിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ആരോഗ്യമന്ത്രി ആശങ്കകള്‍ പങ്കുവെച്ചത്.

പ്രായമുളള ആളുകളിലേക്കാണ് രോഗം പടരുന്നത് എങ്കില്‍ സംസ്ഥാനത്തെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തികയാതെ വരും. അതേസമയം എത്ര അധികം രോഗികള്‍ വന്നാലും റോഡില്‍ കിടക്കേണ്ട അവസ്ഥ ഉണ്ടാകരുത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും അക്കാര്യത്തില്‍ ശ്രദ്ധ വേണം. ഇതുവരെ കേരളം കൊവിഡിനോട് പൊരുതി നിന്നും. എന്നാല്‍ ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ ഇതിലും കഠിനമാകും എന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.
ഇനി വരാനിരിക്കുന്ന സാഹചര്യത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കണമെന്നും കെകെ ശൈലജ വ്യക്തമാക്കി. കോളനികളിലേക്ക് രോഗം പടരാതിരിക്കണം. അക്കാര്യം ഓരൊ മണ്ഡലത്തിലേയും എംഎല്‍എമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍ക്കെങ്കിലും കൊവിഡ് കണ്ടെത്തിയാല്‍ അവരെ ഉടനെ തന്നെ ആശുപത്രികളിലേക്ക് മാറ്റണം. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും പോലെ ആയിരുന്നു മരണനിരക്ക് എങ്കില്‍ ഇതിനകം തന്നെ കേരളത്തില്‍ പതിനായിരം കടക്കുമായിരുന്നു. എന്നാല്‍ യോജിച്ച പ്രവര്‍ത്തനം കാരണമാണ് അത് തടഞ്ഞ് നിര്‍ത്താനായത് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications