കാലാവസ്ഥ: കനത്തമഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കണ്ണൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്. കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാദാപുരം മേഖലയിൽ കനത്ത മിന്നലിൽ വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ മുതൽ മലപ്പുറം ജില്ലയിൽ കനത്ത മഴയാണ്. കനത്ത മഴയും മൂടൽമഞ്ഞും ആണ് കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്.
നാല് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ച് വിട്ടത്. ദുബൈ, ദമാം എന്നിവടങ്ങളിൽ നിന്ന് വന്ന വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ച് വിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോൾ വിമാനങ്ങളെല്ലാം കരിപ്പൂരിൽ തിരിച്ചെത്തി. മൂടല് മഞ്ഞ് കാരണം കരിപ്പൂകരിൽ ഇറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്. ഇത് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറയിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ (15. 6- 64. 5 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ:
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട് . മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം, വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാനുമാണ് നിർദ്ദേശിച്ചത്.












Click it and Unblock the Notifications