പമ്പയിൽ അപകടകരമാംവിധം ജലനിരപ്പുയരുന്നു; ശബരിമല ഒറ്റപ്പെട്ടു; തീർത്ഥാടകർക്ക് നിയന്ത്രണം... കനത്ത മഴ
പത്തനംതിട്ട: മഴ ശക്തമായതോടെ പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ശബരിമല ഒറ്റപ്പെട്ട അവസ്ഥയിലായി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ പമ്പ, ആനത്തോട് ഡാമുകൾ തുറന്നുവിടേണ്ട സ്ഥിതിയുണ്ടായി. പമ്പാ ത്രിവേണി പൂർണമായും വെള്ളത്തിൽ മുങ്ങി.
അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അപകടകരമായ നിലയിലേക്കാണ് പമ്പയിലെ ജലനിരപ്പ് ഉയരുന്നത്. തീരത്തുള്ള കടകളും വീടുകളും പൂർണമായി വെള്ളത്തിൽ മുങ്ങി.

സന്നിധാനത്ത്
ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സന്നിധാനത്തെ ഇരുപത്തിയഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു. കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ, മഴ ശമനമില്ലാതെ തുടരുകയാണ്. നിറപുത്തരി,ചിങ്ങമാസപ്പൂജയ്ക്കായി നട തുറക്കുന്നതിനാൽ ഭക്തജനങ്ങൾ ധാരാളമായി സന്നിധാനത്തേയ്ക്ക് എത്തിതുടങ്ങിയിരുന്നു. പമ്പയിലെ കടകളും ശർക്കര ഗോഡൗണിലും വെള്ളം കയറി. വനമേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുരുകയാണ്.

തീർത്ഥാടകർ
സന്നിധാനത്തേയ്ക്ക് എത്തുന്ന തീർത്ഥാടകരെ പത്തനംതിട്ടയിലും എരുമേലിയിലും തടയാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പാ നദിയിലെ വെള്ളത്തിന്റെ നിലയിൽ മാറ്റം വരാതെ തീർത്ഥാടകരെ ശബരിമലയിലേക്ക് കടത്തി വിടാനാകില്ല. ത്രിവേണിപ്പാലത്തിൽ വെള്ളം കയറിയിരിക്കുകയാണ്. അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിലേക്ക് പോകാനുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്.

കൂടുതൽ വെള്ളം
ബാണാസുര സാഗർ, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ കനത്ത മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാളയാർ ഡാം തുറക്കുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. തൃശ്ശൂർ ചിമ്മിണി ഡാമിന്റെ നാലു ഷട്ടറുകൾ എഴര സെന്റീമീറ്റർ വീതം തുറന്ന് വെച്ചിരിക്കുകയാണ്.

കടലിൽ പോകരുത്
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബി കടലിന്റെ മധ്യ ഭാഗത്തുo,തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും അടുത്ത 24 മണിക്കൂർ നേരത്തേയ്ക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications